ചെന്നൈ: വഴിയരികിൽ ഉറങ്ങിക്കിടന്ന സ്ത്രീകൾക്ക് സമീപം മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മർദനമേറ്റ് മരിച്ചു. ചെന്നൈ സ്വദേശിയായ കലൈശെൽവൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
കലൈശെൽവനും സുഹൃത്തായ നിതീഷ് ബാലാജിയും മണ്ണാടിയിലേക്ക് വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. യാത്രക്കിടെ വഴിയരികിലെ നടപ്പാതക്ക് സമീപം വാഹനം നിർത്തി നിതീഷ് മൂത്രമൊഴിച്ചു. ഈ സമയം, അവിടെ സ്ത്രീകൾ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഉറക്കമുണർന്ന സ്ത്രീകളിൽ ഒരാൾ നിതീഷിനെ ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമായി.
തർക്കം നടന്നുകൊണ്ടിരിക്കെ ബൈക്കിലെത്തിയ മൂന്നു യുവാക്കൾ ഇടപെടുകയും നിതീഷിനെ ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനമേൽക്കുന്ന സുഹൃത്തിനെ രക്ഷിക്കാനെത്തിയ കലൈശെൽവനെയും പ്രതികൾ വിട്ടില്ല. യുവാക്കളുടെ സംഘം കലൈശെൽവനെ ക്രൂരമായി മർദിച്ചതോടെ റോഡിൽ ബോധരഹിതനായി വീഴുകയായിരുന്നു.
ബോധരഹിതനായി കിടന്ന കലൈശെൽവനെ ഉടൻ തന്നെ സ്റ്റാൻലി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കലൈശെൽവന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതികളെ പിടികൂടിയത്. മുഹമ്മദ് ഫത്താഹ്, അബ്ദു ബാസിത്, അബ്ദുൽ ഫഹീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.