മദ്രാസ് ഐ.ഐ.ടിയിൽ ഗവേഷണ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ

ചെന്നൈ: ഐ.ഐ.ടി മദ്രാസിലെ ഗവേഷണ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബേക്കറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ക്യാമ്പസിനടുത്തുള്ള ബേക്കറിയില്‍ ജോലി ചെയ്‌തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ് പിടിയിലായത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കോളജ് ക്യാമ്പസിനടുത്തുള്ള ശ്രീറാം നഗറിലെ പ്രധാന റോഡിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ എത്തിയ വിദ്യാർഥികളിൽ ഒരാൾക്ക് നേരെയാണ് ലൈഗികാതിക്രമം ഉണ്ടായത്. സുഹൃത്തുക്കളുമായി സംസാരിക്കുകയായിരുന്ന വിദ്യാർഥികളെ ബേക്കറി ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി ശല്യം ചെയ്തു. തുടർന്ന് ഇയാൾ ഒരു വിദ്യാർഥിക്ക് നേരെ ലൈഗികാതിക്രമം നടത്തുകയായിരുന്നു.

സംഭവത്തിൽ കോട്ടൂർപുരം പൊലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ഥികള്‍ ആദ്യം പരാതി നല്‍കിയത്. ഈ പരാതി അഭിരാമപുരം ഓൾ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുകയും ഇവിടെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ബേക്കറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.

പ്രതി ഐ.ഐ.ടിയുമായി ബന്ധമുള്ള ആളല്ലെന്നും പുറത്തുള്ള ബേക്കറിയിലാണ് ജോലി ചെയ്യുന്നത് എന്നും ഐ.ഐ.ടി മദ്രാസ് വ്യക്തമാക്കി. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഐ.ഐ.ടിയിലുടനീളം സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർഥികൾ പുറത്തുപോകുമ്പോൾ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഗവേഷണ വിദ്യാർഥിക്ക് മദ്രാസ് ഐ.ഐ.ടി പൂർണ്ണ പിന്തുണ നൽകുന്നു എന്നും പ്രസ്‌താവനയില്‍ വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ വര്‍ഷം ഡിസംബർ 23 ന് തമിഴ്‌നാട്ടിലെ അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാർഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് രാജ്യമെമ്പാടും വലിയ വാര്‍ത്തയായിരുന്നു.

Tags:    
News Summary - up-man-held-for-sexually-harassing-iit-m-research-scholar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.