തിരുവല്ല: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ തിരുവല്ല പൊലീസിന്റെ പിടിയിലായി. കുറ്റപ്പുഴ പുതുപ്പറമ്പിൽ രാഹുൽ (30), സഹോദരൻ ഗോകുൽ (26) എന്നിവരാണ് പിടിയിലായത്. മഞ്ഞാടി ആമല്ലൂരിലെ രാഹുലിന്റെയും ഗോകുലിന്റെയും വാടകവീട്ടിൽ രഹസ്യവിവരത്തെ തുടർന്ന് റെയ്ഡിന് എത്തിയ കറ്റോട് എക്സൈസ് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിൽ എത്തിയ എക്സൈസ് സംഘത്തിനുനേരെയായിരുന്നു ആക്രമണം.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. മഫ്തിയിലുള്ള നാല് എക്സൈസ് ഉദ്യോഗസ്ഥരാണ് ആദ്യം വീട്ടിലേക്ക് ചെന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്ന രാഹുലും ഗോകുലും അടക്കം 12 അംഗസംഘം മദ്യപിക്കുകയായിരുന്നു. തങ്ങൾ എക്സൈസ് ഉദ്യോഗസ്ഥരാണെന്നും റെയ്ഡിന് എത്തിയതാണെന്നും വീട് പരിശോധിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ഇതോടെ 12 അംഗ സംഘം ഉദ്യോഗസ്ഥരെ വളഞ്ഞു. തുടർന്ന് ജീപ്പിൽ പുറത്തുണ്ടായിരുന്ന ഇൻസ്പെക്ടർ അടക്കമുള്ള സംഘം വീട്ടിലെത്തി. ഇതോടെ യുവാക്കൾ സംഘംചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് എത്തിയ തിരുവല്ല പൊലീസ് ഗോകുലിനെയും രാഹുലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിനെ കണ്ട് മറ്റ് സംഘാംഗങ്ങൾ ഓടി രക്ഷപ്പെട്ടു. എക്സൈസ് ഇൻസ്പെക്ടർ ജി. പ്രസന്നന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
പ്രസന്നൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് പ്രതികൾക്കെതിരെയും തിരുവല്ല സ്റ്റേഷനിൽ നിരവധി കേസുള്ളതായി ഡിവൈ.എസ്.പി എസ്. അഷാദ് പറഞ്ഞു. തിരുവല്ല എസ്.ഐമാരായ പി.കെ. കവിരാജ്, അനീഷ് എബ്രഹാം, സീനിയർ സി.പി.ഒ സി.വി. പ്യാരിലാൽ, സി.പി.ഒമാരായ അർജുൻ വിപിൻ ദാസ്, അരുൺ രവി, ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.