യുട്യൂബർ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു
പത്തനംതിട്ട: യുട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ഉണ്ടായ കൈയേറ്റ ശ്രമത്തിൽ കേസെടുത്ത് പൊലീസ്. പൊലീസിനെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെയാണ് അടൂർ പൊലീസ് കേസെടുത്തത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെന്നി നൈനാൻ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഈ സമയം അടൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് ഉണ്ടായിരുന്നത്. പൊലീസ് ജീപ്പ് വളഞ്ഞാണ് രാജനെ മർദിക്കാൻ ശ്രമിച്ചത്. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.
ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. രാജനെ മർദിക്കുന്നതിന്റെ റീലും, പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചുകയറ്റുന്ന ദൃശ്യങ്ങളും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജന്‍ ജോസഫിനെതിരെ പരാതി നല്‍കിയ ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും രാത്രിയിൽ അടൂര്‍ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
കോൺഗ്രസ് പത്തനംതിട്ട ജില്ല പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയെ ഫേസ്ബുക്ക് വഴിയും യുട്യൂബ് വഴിയും അധിക്ഷേപിക്കുകയും അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന കേസിലാണ് യുട്യൂബർ ജോസഫിനെ (48) എറണാകുളത്തുനിന്നും അടൂർ പൊലീസ് പിടികൂടിയത്. മലപ്പുറം, മഞ്ചേരി കൂമൻകുളം തൃക്കാലങ്ങോട് സ്വദേശിയാണ്.
അറസ്റ്റിലായ രാജൻ ജോസഫിനു വേണ്ടി കോടതിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മെംബറും ജാമ്യം നിന്നതിനെ വിമർശിച്ചും ശ്രീനാദേവി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.