സ്കൂളുകളിൽ പല ദിവസങ്ങളിലായെത്തി പരിശീലനം നൽകുന്ന രീതിയെ മറയാക്കിയാണ് ലഹരി വിൽപന: കീർത്തനയെയും കാവ്യയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

വടകര: ലഹരി മാഫിയയുടെ സാമ്പത്തിക ഇടപാടിലെ മുഖ്യകണ്ണികളായ അധ്യാപകരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. വടകര പൊലീസ് അറസ്റ്റ് ചെയ്ത പേരാമ്പ്ര ബി.ആർ.സിയിലെ താത്കാലിക അധ്യാപകരായ കീർത്തന, കാവ്യ എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുക. ഇതിനുള്ള അപേക്ഷ അടുത്ത ദിവസം തന്നെ വടകര പോലീസ് കോടതിയിൽ സമർപ്പിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുന്നത്. 2016 മുതല്‍ സ്പെഷല്‍ ഏജുക്കേറ്ററായി ജോലി ചെയ്യുകയാണ് കാവ്യ. കീർത്തനയും പത്തു വർഷത്തോളമായി പേരാമ്പ്ര ബി.ആർ.സിയിൽ താത്കാലിക ജീവനക്കാരിയാണ്. വിവിധ സ്കൂളുകളില്‍ പല ദിവസങ്ങളിലായി എത്തി കുട്ടികള്‍ക്കു പരിശീലനം നല്‍കുന്ന രീതിയിലായിരുന്നു ജോലി.

ഇതു മറയാക്കിയായിരുന്നു ലഹരി വില്‍പന. എംഎ സൈക്കോളജി കഴിഞ്ഞ കാവ്യ ബി.ആര്‍.സിക്കു കീഴിലെ ചെറൂവാളൂര്‍ സര്‍ക്കാര്‍ എല്‍.പി സ്കൂളിനോടു ചേര്‍ന്നുള്ള ഓട്ടിസം സ്കൂളിലെ അധ്യാപികയായിരുന്നു. ആഴ്ചയില്‍ മുന്ന് ദിവസമായിരുന്നു ഇവിടെ കാവ്യക്ക് ജോലി. 2000 രൂപ വീതം അയച്ചു നല്‍കിയാല്‍ ലഹരി ഒളിപ്പിച്ചു വെച്ച സ്ഥലത്തിന്റെ വിവരം നൽകും. ലൊക്കേഷനിലെത്തുന്നവര്‍ക്കു സംഘത്തിലെ മറ്റൊരാള്‍ ലഹരി മരുന്നു കൈമാറും. ഇങ്ങനെ ലഭിക്കുന്ന പണം വന്‍ തുകയാവുന്നതോടെ കാവ്യയുടെ അക്കൗണ്ടിലേക്കു കീർത്തന മാറ്റുകയും അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിക്കുന്നതുമായിരുന്നു കച്ചവടതന്ത്രം.

ലഹരി ഉപയോഗിക്കുന്നവരുമായി ബന്ധമില്ലെങ്കിലും വന്‍കിട ഇടപാടുകാരുമായി കീര്‍ത്തനക്ക് അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കീര്‍ത്തന അറസ്റ്റിലായതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം വടകര പൊലീസ് കാവ്യയെ അറസ്റ്റ് ചെയ്തത്. സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടർ കീർത്തനയെ കഴിഞ്ഞ ദിവസം ജോലിയിൽ നിന്നും പിരിച്ചുവിട്ട് ഉത്തരവിറക്കിയിരുന്നു. കാവ്യയെ പിരിച്ചുവിട്ടുള്ള ഉത്തരവും അടുത്ത ദിവസം തന്നെ പുറത്തിറങ്ങും. വടകര താഴെഅങ്ങാടി സ്വദേശി റിസ്വാനെ എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയതോടെയാണ് അധ്യാപികമാര്‍ ഉള്‍പ്പെട്ട ലഹരി സംഘത്തെ കുറിച്ചുള്ള സൂചന കിട്ടിയത്.

Tags:    
News Summary - Selling drugs by covering up the practice of coming to schools for many days and giving training: Keerthana and Kavya will be taken into custody and questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.