പിടിയിലായ പ്രതികൾ

ഗൃഹനാഥനെ റോഡരികിൽ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു; മൂന്നുപേർ പിടിയിൽ

കായംകുളം: ഗൃഹനാഥനെ വീടിന് സമീപത്തെ റോഡരുകിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങാല വില്ലേജിൽ ഈരേഴ തെക്ക് മുറിയിൽ കോട്ടൂർ കിഴക്കതിൽ വിഷ്ണു (29), പെരിങ്ങാല മുറിയിൽ ഇലഞ്ഞിക്കൽ വീട്ടിൽ സുധീരൻ (48), പെരിങ്ങാല മുറിയിൽ കോളഭാഗത്ത് വീട്ടിൽ വിനോദ് കുമാർ (42) എന്നിവരാണ് അറസ്റ്റിലായത്.

പെരിങ്ങാല ഊടത്തിൽ മുക്കിനു സമീപം കൃഷ്ണാലയത്തിൽ കൃഷ്ണകുമാറിനെയാണ് (45) ശനിയാഴ്ച രാത്രി ഒമ്പതരയോടെ അബോധാവസ്ഥയിൽ വീടിന് സമീപം കണ്ടെത്തിയത്. ഉടൻതന്നെ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തതിലെ പ്രകോപനത്തെ തുടർന്നുള്ള മർദ്ദനമാണ് മരണ കാരണമായത്. സംഭവ സ്ഥലത്ത് നിന്നും പട്ടിക കഷണവും രണ്ട് ജോഡി ചെരുപ്പുകളും കണ്ടെത്തിയതാണ് ദുരൂഹത ഉയരാൻ കാരണമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മദ്യപ സംഘത്തിന്‍റെ പങ്ക് കണ്ടെത്തിയത്.

പട്ടിക കഷണം ഉപയോഗിച്ച് അടിച്ചും ഇടിച്ചും ചവിട്ടിയുമാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ആറാട്ടുപുഴ, കാപ്പിൽ കിഴക്ക് എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. സംഭവം നടക്കുമ്പോൾ കൃഷ്ണകുമാറിന്‍റെ ഭാര്യ ശരണ്യ മക്കളുമായി ഒന്നാംകുറ്റിയിലുള്ള സ്വന്തം വീട്ടിലായിരുന്നു.

മെക്കാനിക്കായ കൃഷ്ണകുമാർ ശനിയാഴ്ച ജോലി കഴിഞ്ഞ് ഭാര്യവീട്ടിലെത്തി രാത്രി കഴിക്കാനുള്ള ഭക്ഷണവുമായാണ് വീട്ടിലേക്ക് മടങ്ങിയത്. പോകുന്ന വഴിയിൽ പതിവായി മദ്യപിക്കുന്ന സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ സംഘം പിന്നാലെ എത്തി വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.

വീട്ടിലെത്തി ഭക്ഷണം വെച്ച ശേഷം ഷർട്ട് മാറുന്നതിനിടെയാണ് ഇവർ എത്തുന്നത്. അടുക്കള വാതിലിലൂടെയാണ് പുറത്തിറങ്ങിയത്. ഇവിടെ നിന്നും വലിച്ചിഴച്ച പാടുകൾ കണ്ടിരുന്നതായി ബന്ധുക്കൾ ജില്ല പൊലീസ് മേധാവി ജി. ജയദേവിന് മൊഴി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ കനകക്കുന്ന് സി.ഐ ജയകുമാർ, കായംകുളം സ്റ്റേഷനിലെ എസ്.ഐമാരായ ഉദയകുമാർ, ശ്രീകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, മണിക്കുട്ടൻ, ഇയാസ് , രാജേന്ദ്രൻ , റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - three arrested in kayamkulam krishna kumar murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.