തലശ്ശേരി: ഇതരസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ എം.ഡി.എം.എ എത്തിച്ച് വിതരണം ചെയ്യുന്ന വൻ മയക്കുമരുന്ന് മാഫിയയെ കുടുക്കി പൊലീസ്. രാസലഹരി ശൃംഖലയിലെ മുഖ്യകണ്ണികൾക്ക് വ്യാജ സിംകാർഡുകളും ബാങ്ക് പാസ് ബുക്കുകളും തിരിച്ചറിയൽ കാർഡുകളും നിർമിച്ചു നൽകിയിരുന്ന പ്രധാന പ്രതികളെയാണ് പൊലീസ് പിടികൂടിയത്. കൊച്ചി പള്ളുരുത്തി സ്വദേശി ഇല്ലത്ത് റാസ്റിഷ് വില്ലയിൽ
കെ.എം. റിഷാദ് (42), കാസർകോട് മൊഗ്രാൽ സ്വദേശി വളപ്പൊയിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ (39) എന്നിവരാണ് ബംഗളൂരുവിൽ വെച്ച് പിടിയിലായത്. തലശ്ശേരിക്കടുത്ത ന്യൂ മാഹിയിൽ 0.6 ഗ്രാം എം.ഡി.എം.എയുമായി രജിനാസ് എന്നയാളെ പിടികൂടിയതാണ് കേസിൽ വഴിത്തിരിവായത്. രജിനാസിനെ വിശദമായി ചോദ്യം ചെയ്തതിൽനിന്നാണ് ഇയാൾക്ക് ലഹരി എത്തിച്ചിരുന്നത് മുഹമ്മദ് സമീലാണെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ സമീലിന്റെ വീട്ടിൽനിന്നും വാഹനത്തിൽനിന്നുമായി 185 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. സമീലിന്റെ ബാങ്ക്, ഫോൺ വിവരങ്ങൾ പരിശോധിക്കുകയും ചോദ്യം ചെയ്തത് വഴിയുമാണ് തലശ്ശേരി ചിറക്കര സ്വദേശി ‘തബു’ എന്ന മുജിതാബയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. ലഹരി ഇടനിലക്കാർ വഴി ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ എം.ഡി.എം.എ കൊണ്ടു വെച്ച ശേഷം അതിന്റെ ലൊക്കേഷൻ ഉപഭോക്താക്കൾക്ക് അയച്ചു നൽകുന്നതായിരുന്നു തബുവിന്റെ രീതി. ഇതിലെ പ്രധാന ഇടനിലക്കാരനായിരുന്നു സമീൽ.
ബാങ്ക് അക്കൗണ്ട് വിവരങ്ങളും സന്ദേശങ്ങളും പിന്തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ബംഗളൂരുവിനും ഡൽഹിക്കുമിടയിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന 11 അംഗ അന്വേഷണ സംഘം, ശൃംഖലയിലെ മുഖ്യകണ്ണിയായ തബുവിനെ ബംഗളൂരുവിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഡൽഹിയിൽനിന്ന് ശേഖരിക്കുന്ന ലഹരിവസ്തുക്കൾ പാർസൽ വഴിയാണ് തബു നാട്ടിലേക്ക് കടത്തിയിരുന്നത്. കേരള പൊലീസിന്റെ കൃത്യമായ വിവരകൈമാറ്റത്തെ തുടർന്ന് തബുവിന്റെ അടുത്ത കൂട്ടാളിയായ കോഴിക്കോട് സ്വദേശി അർഷാദ് അലിയെ 800 ഗ്രാം എം.ഡി.എം.എയുമായി ഹരിയാന പൊലീസ് ഗുരുഗ്രാമിൽ വെച്ച് പിടികൂടിയിരുന്നു. കൂടാതെ, തലശ്ശേരി സ്വദേശി തമീം നിരീക്ഷണത്തിലുമാണ്. അവിടെനിന്ന് രക്ഷപ്പെട്ടെത്തിയ എറണാകുളം സ്വദേശി കെ.എം. റിഷാദ്, ലഹരി വ്യാപാരത്തിന് തബുവിന് ആവശ്യമായ വ്യാജരേഖകളും സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും ഒരുക്കി നൽകിയിരുന്ന അബ്ദുൽ റഹ്മാൻ എന്നിവരെ പിടികൂടുകയായിരുന്നു. പണം നൽകി ബംഗാൾ സ്വദേശികളിൽനിന്ന് ആധാർ വിവരങ്ങൾ കൈക്കലാക്കിയാണ് ഇവർ വ്യാജ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും തരപ്പെടുത്തിയിരുന്നത്. പ്രതികളിൽനിന്ന് വൻതോതിൽ സിംകാർഡുകൾ, ബാങ്ക് പാസ് ബുക്കുകൾ, പാൻ കാർഡുകൾ, വ്യാജ തിരിച്ചറിയൽ കാർഡുകൾ, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ, വൈ-ഫൈ ഡോംഗിളുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ നേതൃത്വത്തിലാണ് കണ്ണൂർ ഡാൻസാഫ് സ്ക്വാഡ്, തലശ്ശേരി എ.എസ്.പി സ്ക്വാഡ്, തലശ്ശേരി പൊലീസ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ റാൻസാഫ് എന്നിവരടങ്ങുന്ന സംഘം അന്വേഷണം നടത്തിയത്. ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
പൊലീസ് കസ്റ്റഡിയിലെടുത്ത ആധാർ കാർഡുകളും പാൻ
കാർഡുകളും മറ്റും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.