ചേലേമ്പ്ര എളന്നുമ്മൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന കേസിലെ പ്രതി മുനീബിനെ തേഞ്ഞിപ്പലം പൊലീസ്
തെളിവെടുപ്പിന് എത്തിച്ചപ്പോൾ
ചേലേമ്പ്ര: എളന്നുമ്മൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണിക്കൽ ചുള്ളിയിൽ മുനീബിനെയാണ് (30) തേഞ്ഞിപ്പലം ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബൈക്ക് മോഷണത്തിന് ഉൾപ്പെടെ നേരത്തെ പിടിയിലായിട്ടുണ്ടെങ്കിലും ക്ഷേത്രമോഷണം നടത്തുന്നത് ആദ്യമായിട്ടാണെന്ന് പൊലീസ് പറഞ്ഞു. കോട്ടക്കൽ, പരപ്പനങ്ങാടി, ഗുരുവായൂർ, ഫറോക്ക് തുടങ്ങിയ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. സ്വന്തം സഹോദരന്റെ മകന്റെ ഒന്നര പവൻ സ്വർണമാല മോഷ്ടിച്ചതിന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലും ഇയാളുടെ പേരിൽ കേസുണ്ട്.
മോഷ്ടിച്ച ബൈക്കിൽ എത്തി മോഷണം നടത്തി ബൈക്ക് അവിടെ ഉപേക്ഷിച്ചു മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടന്നു കളയുന്നതാണ് രീതി. അത്താണിക്കലിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള വിഷ്ണു ക്ഷേത്രത്തിൽ രാത്രി 12നാണ് മോഷണം നടന്നത്. ക്ഷേത്രവാതിൽ കുത്തിത്തുറന്ന് ശ്രീകോവിലിന് മുമ്പിലും പിന്നിലുമുള്ള ഭണ്ഡാരങ്ങൾ തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. പുറത്തുള്ള ഭണ്ഡാരങ്ങളിൽനിന്നും പണം കവർന്നിട്ടുണ്ട്. പ്രതിയെ പൊലീസ് ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു. മോഷണം നടത്തിയ രീതിയും മറ്റും പൊലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു. ഇൻസ്പെക്ടർക്ക് പുറമെ സബ് ഇൻസ്പെക്ടർ അഹമ്മദ് കുട്ടി, പൊലീസുകാരായ റഫീഖ്, സബീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രമോഷണക്കേസ്: അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ്
തേഞ്ഞിപ്പലം: ക്ഷേത്രമോഷണക്കേസുകളില് തുമ്പുണ്ടാക്കാന്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ്. ആന്റി ടെമ്പിള്‍ തെഫ്റ്റ് സ്ക്വാഡിന്റെ നിരീക്ഷണത്തിനൊടുവിലാണ് ചേലേമ്പ്ര എളന്നുമ്മല് ശിവക്ഷേത്ര ഭണ്ഡാരമോഷണക്കേസ് പ്രതി പിടിയിലായത്. പ്രതി വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി മുനീബിന്റെ (30) മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ വെള്ളിയാഴ്ച രാത്രിയോടെ പിടിയിലാകുകയായിരുന്നു.
പൊതുജനങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ക്വാഡ് മറ്റ് ക്ഷേത്രമോഷണക്കേസുകളില് പ്രതിയായ സജീഷിനെ വലയിലാക്കാനുള്ള തീവ്രശ്രമത്തിലാണ്. പള്ളിക്കല്‍ പഞ്ചായത്തിലെ കാവുംപടി പള്ളിക്കല്‍കാവ് ഭഗവതി ക്ഷേത്രം, പള്ളിക്കല്‍ ബസാറിലെ നെടുങ്ങോട്ട് മാട് വിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലെ മോഷണത്തിന് പിന്നില്‍ സജീഷാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സജീഷിന്റെ ചിത്രം പുറത്തുവിട്ടത്. സജീഷിനെ പിടികൂടാനാകാത്തത് വലിയ തലവേദനയായ സാഹചര്യത്തില്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്.
തേഞ്ഞിപ്പലത്തെ മുന്‍ ക്ഷേത്ര ഭണ്ഡാരക്കവര്‍ച്ച കേസുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യവും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. സ്ഥിരമായി ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ പൊളിച്ച് കവര്‍ച്ച നടത്തുന്ന സജീഷിന്റെ വിരലടയാളം പള്ളിക്കലിലെ കാവുംപടി ഭഗവതി ക്ഷേത്രത്തില്‍നിന്ന് ലഭിച്ചിരുന്നു. തേഞ്ഞിപ്പലം ചൊവ്വയില്‍ ശിവക്ഷേത്രം, പാണമ്പ്ര വടക്കേത്തൊടി ശ്രീസുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലും മൂന്ന് മാസം മുമ്പ് ഒരേ ദിവസം മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.