ഹഷിതയും ആസിഫും (ഫയൽ ചിത്രം)

കുഞ്ഞിനെ കാണാനെത്തിയയാൾ ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യാപിതാവിനും വെട്ടേറ്റു

വാടാനപ്പള്ളി: കുട്ടിയെ കാണാനെത്തിയ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. തളിക്കുളം നമ്പിക്കടവ് ദിക്ർ പള്ളിക്ക് സമീപം അരവുശ്ശേരി നൂർദീന്റെ മകൾ അഷിതയാണ് (27) ഞായറാഴ്ച മരിച്ചത്. ശനിയാഴ്ച സന്ധ്യക്കാണ് അഷിതയെയും പിതാവ് അരവുശ്ശേരി നൂർദീനേയും (55) ഭർത്താവ് കാട്ടൂർ മംഗലത്ത് മുഹമ്മദ് ആസിഫ് വെട്ടിപ്പരിക്കേൽപിച്ചത്. 20 ദിവസം പ്രായമായ കുട്ടിയെ കാണാൻ മാതാവും ബന്ധുക്കളുമായി ഭാര്യവീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. ഗുരുതര പരിക്കേറ്റ ഇരുവരെയും തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകീട്ടോടെ അഷിത മരിച്ചു.

അഷിതയും ആസിഫും നേരത്തേ പിണങ്ങി താമസിച്ചിരുന്നു. പിന്നീട് ഒരുമിച്ചെങ്കിലും ആസിഫിന്റെ ഉപദ്രവം വർധിച്ചതോടെ വീണ്ടും അകൽച്ചയിലായിരുന്നു. ഇരുവരും തർക്കവും പതിവായിരുന്നു. ശനിയാഴ്ച കുട്ടിയെ കാണാനെത്തിയപ്പോഴും ഇരുവരും തർക്കമുണ്ടായി. തുടർന്ന് ബന്ധുക്കൾ വീട്ടിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ ആസിഫ് ബാഗിൽ കരുതിയിരുന്ന വാളുപയോഗിച്ച് ആക്രമിച്ചു. ശരീരമാസകലം വെട്ടേറ്റ അഷിതയുടെ ഇടതു കൈ അറ്റ് തൂങ്ങാറായ നിലയിലായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച നൂർദീന്‍റെ തലക്കാണ് വെട്ടേറ്റത്. ഗുരുതരാവസ്ഥയിൽ അഷിത വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. നൂർദീൻ അപകടനില തരണം ചെയ്തിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ പ്രതിയെ പിടികൂടാൻ വലപ്പാട് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവദിവസം രാത്രി ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ വിരലടയാള വിദഗ്ധരും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഉച്ചയോടെ റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തിലും സംഭവം നടന്ന വീട്ടിൽ പരിശോധന നടത്തി. അഷിതയുടെ മാതാവ്: നസീമ. സഹോദരി: ഹസ്ന. മറ്റൊരു മകൻ: അലി അക്ബർ. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഖബറടക്കും. 

Tags:    
News Summary - The man who came to see the baby killed his wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.