മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ 17കാരി പിടിയിൽ

മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ചമഞ്ഞ് എത്തിയ 17കാരിയെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിനു കൈമാറി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് ഡോക്ടര്‍വേഷം ധരിച്ച് പെൺകുട്ടി എത്തിയത്.

സ്റ്റെതസ്‌കോപ്പ് ധരിച്ചിരുന്ന പെൺകുട്ടി സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് സമീപമെത്തിയപ്പോള്‍ അവര്‍ ചോദ്യം ചെയ്തു. തിരിച്ചറിയൽ കാര്‍ഡ് ധരിക്കാതിരുന്നതാണ് സംശയത്തിനിട നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ആള്‍മാറാട്ടം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ മെഡിക്കല്‍ കോളജ് പോലീസിന് കൈമാറി.

ന്യൂറോളജി സര്‍ജനാണ് താനെന്ന് ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പെരുമാറ്റത്തിലെ അസ്വാഭാവികതയും സംശയത്തിന് ഇടയാക്കുകയായിരുന്നു. വിവരമറിഞ്ഞ് മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെത്തുന്നതിനു മുമ്പ് കാന്റീനിലും ആശുപത്രി ഇടനാഴിയിലും പെൺകുട്ടി കറങ്ങിനടക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാകുകയും ചെയ്തു.

അതേസമയം കാന്റീനില്‍ കണ്ട വേഷമായിരുന്നില്ല, പിന്നീട് ഇവര്‍ വേഷംമാറിയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെത്തിയതെന്നും പൊലീസ് അറിയിച്ചു. പിടിയിലാകുമെന്ന് ഉറപ്പായതോടെ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച പെൺകുട്ടിയെ വനിതാജീവനക്കാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.

താന്‍ വിവാഹിതയാണെന്നും ഭര്‍ത്താവ് ശ്രീചിത്രയില്‍ ജോലിചെയ്യുകയാണെന്നുമാണ് ആദ്യം പറഞ്ഞത്. എന്നാല്‍ അത് വ്യാജമാണെന്നു മനസ്സിലായി. ചെറുപ്പം മുതല്‍ തനിക്ക് ഡോക്ടറാകാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ഒരു ജിജ്ഞാസയുടെ പുറത്താണ് സൂപ്പര്‍സ്‌പെഷ്യാലിറ്റിയിലെത്തിയതെന്നും പെൺകുട്ടി പൊലീസിനോടു പറഞ്ഞു.

രക്ഷിതാക്കളെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ടോയെന്ന് അതിനുശേഷം തീരുമാനിക്കുമെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

Tags:    
News Summary - Teen Arrested for Posing as Doctor at Medical College Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.