ബിഹാർ: വിദ്യാർഥികളുമായി പഠനയാത്ര പോയ അഞ്ച് സർക്കാർ സ്‌കൂൾ അധ്യാപകർ മദ്യപിച്ച് നേപ്പാൾ അതിർത്തി കടക്കുന്നതിനിടെ പിടിയിൽ. ബിഹാർ സർക്കാറിന്റെ 'മുഖ്യമന്ത്രി ബിഹാർ ദർശൻ' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച യാത്രയ്ക്കിടെയാണ് സംഭവം. സുപാൾ ജില്ലയിലെ ഭീംനഗർ ചെക്ക്പോസ്റ്റിൽവെച്ചാണ് വെള്ളിയാഴ്ച ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. നേപ്പാളിൽനിന്ന് ബിഹാറിലേക്ക് പഠനയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം.
ശിവൻഷ് കുമാർ, ദീപ് നാരായണൻ റാം, ഇംഗ്ലീഷ് കുമാർ, ധീരേന്ദ്ര കുമാർ, മിഥു കുമാർ എന്നിവരാണ് പിടിയിലായ അധ്യാപകർ. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല മജിസ്‌ട്രേറ്റ് സാവൻ കുമാർ അറിയിച്ചു.
ഭീംനഗർ ചെക്ക്പോസ്റ്റിൽ പതിവായി പരിശോധന നടക്കാറുണ്ട്. ബ്രീത്ത് അനലൈസർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അഞ്ച് പേരും മദ്യപിച്ചതായി സ്ഥിരീകരിച്ചു. ബിഹാറിൽ മദ്യ നിരോധനം കർശനമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അറസ്റ്റ്.
അറസ്റ്റിലായ അധ്യാപകരെ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി സുപ്പൗൾ ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിനെ ഔദ്യോഗികമായി വിവരം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.