പ്രതികളായ പ്രശാന്ത് സർക്കാർ, റഫീക്കുൾ മുൻസി, രാഹുൽ പണ്ഡിറ്റ്
കാക്കനാട്: 20 ലക്ഷത്തിന്‍റെ സ്വർണവുമായി മുങ്ങി ആൻഡമാൻ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ അതിസാഹസികമായി പിടികൂടി തൃക്കാക്കര പൊലീസ്. കാക്കനാട് സെസ്സിലെ ആമി എക്സ്പോർട്സ് എന്ന സ്ഥാപനത്തിൽനിന്നാണ് 141 ഗ്രാം സ്വർണവുമായി പ്രതികൾ മുങ്ങിയത്. പശ്ചിമ ബംഗാൾ സ്വദേശികളായ പ്രശാന്ത് സർക്കാർ (47), റഫീക്കുൾ മുൻസി (40), രാഹുൽ പണ്ഡിറ്റ് (31) എന്നിവരാണ് വലയിലായത്. 76 ഗ്രാം സ്വർണം കണ്ടെടുത്തു. തൃക്കാക്കര പൊലീസ് സബ് ഇൻസ്പെക്ടർ വി.ബി. അനസ്, എസ്.സി.പി.ഒ ജോൺ എബ്രഹാം, സി.പി.ഒ വിജു എന്നിവരടങ്ങുന്ന സംഘം നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ വനമേഖലയിൽ ഇവരുണ്ടെന്ന് കണ്ടെത്തിയത് കേസിൽ നിർണായകമാകുകയായിരുന്നു. ദ്വീപിന്‍റെ വടക്കേ അറ്റത്തുള്ള ഡിഗിലിപൂർ എന്ന സ്ഥലത്തെത്താൻ 300 കിലോമീറ്ററോളം കാടിന് നടുവിലൂടെ വന്യമൃഗങ്ങളുടെയും തകർന്ന പാതകളുടെയും വെല്ലുവിളികൾ അതിജീവിച്ചാണ് പൊലീസ് സംഘം സഞ്ചരിച്ചത്. ഒടുവിൽ ഡിഗിലിപൂരിലെ മധുപൂർ മാർക്കറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി പ്രശാന്തിനെ മിന്നൽ നീക്കത്തിലൂടെ പൊലീസ് കീഴടക്കി. സൂറത്തിലെ ജ്വല്ലറിയിലെ ജോലി ഉപേക്ഷിച്ച രണ്ടാം പ്രതിയായ റഫീക്കുൾ മുൻസി നഗോരിവാദിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഡിജിറ്റൽ തെളിവുകൾ പിന്തുടർന്ന പൊലീസ് സംഘം ഇയാളുടെ ഒളിത്താവളം വളയുകയായിരുന്നു.
ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന റഫീക്കുളിന്‍റെ ഫോൺ കോളുകളും ബാങ്ക് അക്കൗണ്ട് രേഖകളും ശാസ്ത്രീയമായി പരിശോധിച്ചാണ് പൊലീസ് സ്വർണം വിറ്റ കട കണ്ടെത്തിയത്. ഹൂഗ്ലി ജില്ലയിലുള്ള 'തിരുട്ടുഗ്രാമം' എന്നറിയപ്പെടുന്ന മുണ്ടാലികയിലുള്ള റഫീഖിന്റെ വീട്ടിൽ റെയ്ഡ് നടത്തി ഒളിപ്പിച്ചുവെച്ച 25 ഗ്രാം സ്വർണം കണ്ടെടുത്തു.
കൊൽക്കത്തയിലെ കുപ്രസിദ്ധ ക്രിമിനലുകൾക്കൊപ്പം കഴിഞ്ഞിരുന്ന മൂന്നാം പ്രതി രാഹുലിനെ രാത്രിയുടെ മറവിൽ കൂട്ടാളികൾക്കിടയിൽ നിന്നാണ് പൊലീസ് സംഘം വലയിലാക്കിയത്. രാഹുൽ വിറ്റ അഞ്ച് ഗ്രാം സ്വർണം ഹരിപാലിലെ ജ്വല്ലറിയിൽ നിന്നും പൊലീസ് വീണ്ടെടുത്തു. ഇയാൾക്ക് വീടുവെച്ച് നൽകാം എന്നായിരുന്നു റഫീക്കുളിന്റെ വാഗ്ദാനം. മുംബൈയിലെ അന്ധേരിയിലുള്ള ചേരി പ്രദേശത്തെ സ്വർണക്കടയിലാണ് മോഷ്ടിച്ച സ്വർണത്തിന്‍റെ ഒരു ഭാഗം വിറ്റതെന്ന് വ്യക്തമായതോടെ, മുംബൈ പൊലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തി 25 ഗ്രാം സ്വർണവും കണ്ടെടുത്തു. പ്രതികളെ കൊച്ചിയിലെത്തിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.