കൂരാച്ചുണ്ട് (കോഴിക്കോട്): കൂരാച്ചുണ്ടിലെ സുഹൃത്തിന്‍റെ വീട്ടിൽ റഷ്യൻ യുവതി ആത്മഹത്യാശ്രമം നടത്തിയ കേസിൽ സുഹൃത്തിനെ കൂരാച്ചുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. കാളങ്ങാലി ഓലക്കുന്നത്ത് ആഖിൽ (28) ആണ് അറസ്റ്റിലായത്. വീടിന്‍റെ മുകളിൽ നിന്ന് ചാടിയ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആഖിലിന്‍റെ ശാരീരികവും മാനസികവുമായുള്ള പീഡനത്തെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ദേഹത്ത് ആഖിൽ ഉപദ്രവിച്ചതിന്‍റെ പാടുകളും ഉണ്ടായിരുന്നു. ഇയാൾ ഖത്തറിൽ നടന്ന ഫുട്ബാൾ ലോകകപ്പിന്‍റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്തിരുന്നു. ഫുട്ബാൾ കളി കാണാൻ വന്ന യുവതിയെ പരിചയപ്പെടുകയും വരുമ്പോൾ വീട്ടിലേക്ക് കൂട്ടുകയുമായിരുന്നു.
എന്നാൽ, ലഹരിക്ക് അടിമയായ യുവാവ് യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. യുവാവിന്‍റെ അക്രമം ഭയന്ന് മാതാപിതാക്കൾ വീട് മാറിയിരിക്കുകയാണ്. യുവതി ആത്മഹത്യാശ്രമം നടത്തിയതിനു ശേഷം യുവാവ് വീടിനകത്ത് ഒളിച്ചു താമസിക്കുകയായിരുന്നു.
വെള്ളിയാഴ്ച കൂരാച്ചുണ്ട് സി.ഐ കെ.പി. സുനിൽ കുമാറിന്‍റെ നേതൃത്വത്തിൽ വീടിന്‍റെ വാതിൽ പൂട്ട് പൊളിച്ചാണ് ആഖിലിനെ അറസ്റ്റ് ചെയ്തത്. വനിതാ കമീഷനും കേസെടുത്ത് കൂരാച്ചുണ്ട് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.