മണ്ണഞ്ചേരി: യുവതിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന്‍റെ വൈരാഗ്യത്തിൽ കടയുടമയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വെളിയിൽ വീട്ടിൽ എസ്. ശ്രീകുമാറിനെയാണ് (47) റിമാൻഡ് ചെയ്തത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ കസ്തൂർബ ജങ്ഷന് സമീപം വെളിയിൽ വീട്ടിൽ മാർട്ടിൻ വി.സർജോയെ(57) ആക്രമിച്ച കേസിലെ പ്രധാന പ്രതിയാണിയാൾ. മണ്ണഞ്ചേരി സി.ഐ പി.കെ. മോഹിത്തിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ആക്രമണത്തിനുശേഷം ഒളിവിലായിരുന്നു. വളവനാട് സ്വയംപ്രഭ ജങ്ഷന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുമ്പോഴാണ് മഫ്തിയിലെത്തി പൊലീസ് പിടികൂടിയത്. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശ്രീകുമാർ റൗഡി പട്ടികയിലുള്ളയാളാണെന്ന് എസ്.ഐ കെ.ആർ.ബിജു പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ പൊള്ളേത്തൈ സ്വദേശികളായ രാജേഷ്, റോഷൻ റോബിൻ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മാർട്ടിന്‍റെ വീടിനോട് ചേർന്ന കടയിൽ ജോലിക്ക് നിന്നിരുന്ന യുവതിയെ ഏതാനും ദിവസം മുമ്പ് പിരിച്ചുവിട്ടിരുന്നു.മോഷണം ആരോപിച്ചായിരുന്നു ഇത്. എന്നാൽ, നഷ്ടപരിഹാരമായി 50,000 രൂപ ആവശ്യപ്പെടുകയും ഇതു നൽകാത്തതിലുള്ള വൈരാഗ്യത്തിൽ യുവതിയുടെ ഭർത്താവ് ഗുണ്ടകളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.