റിട്ട. ഡോക്ടറുടെ കാർ കത്തിച്ചു; തീയിട്ട മുൻ തൊഴിലാളി മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് റിട്ട. ഡോക്ടറുടെ കാർ കത്തിച്ചു. തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ ചെങ്ങളം സ്വദേശി ചെല്ലപ്പനെ (84) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറാണ് മുൻ തൊഴിലാളി കത്തിച്ചത്. എൻഡോക്രൈനോളജി വിഭാഗം മുൻ മേധാവി ഗാന്ധിനഗർ ‘അഞ്ചേരിൽ ഗാർഡൻ’ ഡോ. സി.ആർ. ജയകുമാറിന്റെ വീട്ടിൽ തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.

ഡോ. സി.ആർ. ജയകുമാറിന്റെ മുൻ തൊഴിലാളിയായ ചെല്ലപ്പൻ കന്നാസിൽ പെട്രോളുമായി എത്തി കാർ കത്തിക്കുകയായിരുന്നു. വാഹനം പൂർണമായി നശിച്ചു. 95 ശതമാനം പൊള്ളലേറ്റ ചെല്ലപ്പനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. 14 വർഷമായി ഡോ. സി.ആർ. ജയകുമാറിന്റെ വീട്ടിൽ രാത്രി കാവൽക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു ചെല്ലപ്പൻ. കഴിഞ്ഞ മാർച്ചിൽ ജോലിനിർത്തുകയാണെന്ന് പറഞ്ഞതിനെ തുടർന്ന് ചെല്ലപ്പന് ഡോക്ടർ പണം നൽകി‍യിരുന്നു. ഇതിൽ തൃപ്തനാകാതെ ചെല്ലപ്പൻ ഡോക്ടറുമായി വാക്കുതർക്കമുണ്ടാലകയും. അന്ന് ഡോക്ടറോട് കയർത്തു സംസാരിച്ചതിനുശേഷം മടങ്ങി പോവുകയുമായിരുന്നു.

തിങ്കളാഴ്ച രാവിലെ കന്നാസിൽ പെട്രോളുമായി എത്തിയ ചെല്ലപ്പൻ പോർച്ചിൽ കിടന്ന കാറിലേക്ക് ഒഴിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റു പണിക്കാർ സംഭവം കണ്ടെങ്കിലും കാർ കഴുകുകയാണെന്നാണ് ആദ്യം കരുതിയത്. തീപടർന്നു തുടങ്ങിയതോടെയാണ് അതിക്രമമാണെന്ന് മനസ്സിലാക്കി തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ കാറിൽനിന്ന് ചെല്ലപ്പന്റെ ദേഹത്തേക്ക് തീപടരുകയായിരുന്നു. ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ബേൺസ് ഐ.സി.യുവിലേക്ക് മാറ്റി.

ചെല്ലപ്പനെ പ്രതിയാക്കി ഗാന്ധിനഗർ പൊലീസ് കേസെടുത്തു. മന്ത്രി വി.എൻ. വാസവൻ സ്ഥലത്തെത്തി. കോട്ടയം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസിന്റെ സയിന്റിഫിക് വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Retired doctor's car set on fire; former worker who set it on fire dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.