ചിത്രകൂട്: ഉത്തർപ്രദേശിലെ ചിത്രകൂടിൽ കൂട്ടമാനഭംഗത്തിന് ഇരയായ 17 വയസ്സുകാരിയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോളി ദിനത്തിൽ മൂന്ന് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നും, പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്കെതിരെ സെക്ഷൻ 70 , സെക്ഷൻ 108 എന്നിവ പ്രകാരം പൊലീസ് കേസെടുത്തു.
ഹോളി ദിനത്തിൽ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതി ബലം പ്രയോഗിച്ച് നിറം തേച്ചതിനെക്കുറിച്ച് മാത്രമായിരുന്നെന്നും അന്ന് നിയമനടപടികൾ വേണ്ടെന്ന് കുടുംബം രേഖാമൂലം അറിയിച്ചിരുന്നതായും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പക്കലുണ്ടെന്നും പോലീസ് അവകാശപ്പെടുന്നത്.
പെൺകുട്ടിയുടെ മരണശേഷം കുടുംബം നൽകിയ പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കൂട്ടബലാൽസംഗത്തിന് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി എം.എൽ.എ അനിൽ പ്രധാൻ രംഗത്തെത്തി. പോലീസ് കൂട്ടമാനഭംഗ വിവരം മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. കുടുംബത്തിന് സാമ്പത്തിക സഹായവും സംരക്ഷണവും നൽകണമെന്നും, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ചിത്രകൂട് എസ്.പി അരുൺ കുമാർ സിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.