തിരുവനന്തപുരം: ബസിനുള്ളിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് എട്ട് വർഷം തടവും 25000 രൂപ പിഴയും. ചടയമംഗലം ഇലപ്പെന്നൂർ ആലുമൂട്ടിൽ വീട്ടിൽ സഫ്ദർ സുധീറി(22)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആജ്സുദർശൻ ശിക്ഷിച്ചത്.
പിഴത്തുക കുട്ടിക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം അധികശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
2020 ജനുവരി ആറിന് വൈകീട്ട് നാലോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽനിന്ന് കിഴക്കേകോട്ട ബസ്സ്റ്റാൻഡിൽ എത്തി വീട്ടിലേക്ക് പോകാൻ കുട്ടി ബസിൽ കയറിയപ്പോഴായിരുന്നു സംഭവം. കുട്ടി ബഹളം വെച്ചപ്പോൾ യാത്രക്കാർ പ്രതിയെ പിടികൂടി ഫോർട്ട് പൊലീസിൽ ഏൽപിച്ചു.
ഈ സംഭവം കണ്ട മറ്റൊരു യാത്രക്കാരനും പ്രതിക്കെതിരെ കോടതിയിൽ മൊഴി നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയമോഹൻ, അഡ്വ.എം. മുബീന എന്നിവർ ഹാജരായി. കേസിൽ പന്ത്രണ്ട് സാക്ഷികളെ വിസ്തരിച്ചു. പതിനാല് രേഖകൾ ഹാജരാക്കി. പ്രതി ജയിലിൽ കിടന്ന കാലാവധി കുറച്ചിട്ടുണ്ട്. ഫോർട്ട് എസ്.ഐ സജു എബ്രഹാമാണ് കേസേന്വഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.