representational image
തൃപ്രയാർ: വലപ്പാട് മീഞ്ചന്തയിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി.
ദേശീയപാതയോട് ചേർന്നുള്ള വി.കെ.എസ് ട്രേഡേഴ്സ് എന്ന മൊത്തവ്യാപാര സ്ഥാപനത്തിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ ഏഴോടെ കടയുടമ കോതകുളം എസ്.എൻ സെന്റർ സ്വദേശി വലിയകത്ത് ഷൗക്കത്തലിയാണ് വിവരം അറിഞ്ഞത്. മീഞ്ചന്തയിൽ ഉണ്ടായിരുന്ന സുഹൃത്ത് സ്ഥാപനത്തിന് പുറകിൽ കോണി ചാരിവെച്ചതായി കണ്ടത് അറിയിച്ചു. ഇതോടെ കട തുറന്ന് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിയുന്നത്.
മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല. അലമാരക്ക് മുകളിലെ ഒരു ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. ഈ ബാഗിനൊപ്പം പുസ്തകങ്ങൾ സൂക്ഷിച്ച മറ്റൊരു ബാഗും കാണാതായിട്ടുണ്ട്.
വലപ്പാട് എസ്.എച്ച്.ഒ കെ.എസ്. സുശാന്തിന്‍റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മീഞ്ചന്തയിലെ മറ്റൊരു കെട്ടിടത്തിന്‍റെ ടെറസിൽ രണ്ട് ബാഗുകളും കണ്ടെത്തി. പണം കവർന്ന ശേഷം ബാഗുകൾ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു.
മറ്റൊരു കെട്ടിടത്തിന് പിറകിലുണ്ടായിരുന്ന കോണി ഉപയോഗിച്ചാണ് മോഷ്ടാക്കൾ സ്ഥാപനത്തിന്റെ മുകൾ നിലയിൽ കയറിയത്. മുകളിലെ ഗ്രിൽ വാതിലിന്റെ താഴ് തകരാറിലായിരുന്നത് മോഷ്ടാക്കൾക്ക് കവർച്ച എളുപ്പത്തിൽ നടത്താൻ സഹായകരമായി.
ഇരിങ്ങാലക്കുടയിൽ നിന്ന് ഡോഗ് സ്‌ക്വാഡും കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയുടെ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വാടാനപ്പള്ളിയിലും രണ്ടിടത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണശ്രമം നടന്നിട്ടുണ്ട്.
പൊലീസിന്റെ 'മൂക്കിനു താഴെ' മോഷണ പരമ്പര
തൃപ്രയാർ: വലപ്പാട്ട് പൊലീസിന്റെ 'മൂക്കിനു താഴെ' ആഴ്ചകൾക്കുള്ളിൽ മൂന്നു വൻ മോഷണങ്ങൾ. വലപ്പാട്ട് ദേശീയപാതയോരത്ത് മീഞ്ചന്തയിൽ മൊത്തവ്യാപാര സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടത് 10 ലക്ഷത്തോളം രൂപ. ചൊവ്വാഴ്ച രാവിലെയാണ് മോഷണം കണ്ടെത്തിയത്.
ജൂലൈ 28ന് നാട്ടിക എസ്.എൻ കോളജ് ഓഫിസ് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയപ്പോൾ നഷ്ടമായത് 1.47 ലക്ഷം രൂപ. ഇതിനും ഒരാഴ്ച മുമ്പ് ദേശീയ പാതയോരത്ത് നാട്ടിക സെന്ററിനു തെക്കുഭാഗത്ത് സി.പി.ഐ ജില്ല സമ്മേളന സ്വാഗതസംഘം ഓഫിസിന് മുന്നിൽ സ്ഥാപിച്ച 5000 രൂപ വിലയുള്ള ലൈറ്റ് സെറ്റ് മോഷണം പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.