പാലക്കാട്: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം മന്ദഗതിയിലെന്ന് ആക്ഷേപം. ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി എം. സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
ഫെബ്രുവരി 12നാണ് പ്രത്യേക സംഘത്തെ ജില്ല പൊലീസ് മേധാവി ചുമതലപ്പെടുത്തിയത്. ദേശീയപാത ചിതലി വെള്ളപ്പാറയിൽ ഫെബ്രുവരി ഏഴിന് രാത്രിയാണ് കാവശ്ശേരി ഈടുവെടിയാൽ ഷീജ നിവാസ് മോഹനന്റെ മകൻ ആദർശ് മോഹൻ (23), സുഹൃത്തായ കാസർകോട് ആഞ്ഞൂർ ആനന്ദാശ്രമം കാളിക്കടവ് ഉദയംകുന്നിൽ കെ. തമ്പാന്റെ മകൻ കെ. സാബിത്ത് (26) എന്നിവർ മരിച്ചത്. വലതുവശത്തുകൂടി പോകുന്ന ലോറിയെ ബൈക്കിൽ മറികടക്കുന്നതിനിടയിൽ പിറകെ വന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിറകുവശം ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറിക്കും ബസിനുമിടയിൽ കുടുങ്ങി ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ചാണ് യുവാക്കൾ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ, അപകടത്തിൽപെട്ട വാഹനങ്ങൾക്ക് പിന്നിൽ വന്നിരുന്ന കാറിന്റെ മുൻ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അപകടത്തെക്കുറിച്ച് വ്യക്തത ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവര്‍ തൃശൂർ പീച്ചി സ്വദേശി ഔസേപ്പിനെ (50) കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയത് ജാമ്യത്തില്‍ വിട്ടിരുന്നു. ആദ്യം കേസന്വേഷിച്ച കുഴൽമന്ദം പൊലീസ് ദുർബലപ്പെടുത്തിയെന്നും മനഃപൂർവമുള്ള നരഹത്യക്ക് കേസെടുക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.
സി.പി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. ഫെബ്രുവരി 14ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുക്കുകയും 15 ദിവസത്തിനകം ജില്ല പൊലീസ് ചീഫിനോട് റിപ്പോർട്ട് നൽകാനും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സംഭവത്തിൽ സംസ്ഥാന യുവജന കമീഷൻ കേസെടുക്കുകയും കമീഷൻ അംഗം അഡ്വ. ടി. മഹേഷ് കഴിഞ്ഞ ദിവസം കാവശ്ശേരിയിലെ കുടുബാംഗങ്ങളിൽനിന്നും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, അന്വേഷണം നടക്കുന്നതായും ബസിലെ യാത്രക്കാരിൽനിന്നും വിശദമായ മൊഴിയെടുക്കൽ പുരോഗമിക്കുന്നതായും ഡിവൈ.എസ്.പി സുകുമാരൻ പറഞ്ഞു. സംഭവ സമയം ബസിൽ 22ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പാലക്കാട് കാടാങ്കോടിന് സമീപം ബസ് ഡ്രൈവറും ബൈക്ക് യാത്രക്കാരായ യുവാക്കളും തമ്മിൽ വാക്തർക്കം ഉണ്ടായതായി ബസിലെ യാത്രക്കാരിൽ ചിലർ പറയുന്നുണ്ട്. യാത്ര തുടരുന്നതിനിടെ പലതവണ ബസും ബൈക്കും മുന്നിലും പിന്നിലുമായി വന്നിരുന്നതായും പറയുന്നു. ഇത് അറിയുന്നതിന് മോട്ടോർ വാഹന വകുപ്പ് ദേശീയപാതയിൽ സ്ഥാപിച്ച നിരീക്ഷണ കാമറ പരിശോധിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.