കൂത്തുപറമ്പ്: സഹകരണ ബാങ്കുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സ്വർണം പൂശിയ മുക്ക് പണ്ടം ബാങ്കുകളിൽ പണയം വെച്ചാണ് കൂത്തുപറമ്പ് കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് നടന്നത്. പാറാലിലെ പടിഞ്ഞാറന്റെവിട പി. ശോഭന, നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരുകയാണ്. റിമാൻഡിൽ കഴിയുന്ന ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അടുത്ത ദിവസം തന്നെ നൽകിയേക്കും.
ബുധനാഴ്ചയാണ് നാടിനെ ഞെട്ടിച്ച വ്യാജ സ്വർണപണയ കേസിൽ രണ്ടുപേരെ കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
വിവിധ ബാങ്കുകളിൽനിന്നായി രണ്ട് കോടിയോളം രൂപ പ്രതികൾ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. കൂത്തുപറമ്പ് ടൗണിൽ പ്രവർത്തിക്കുന്ന തലശ്ശേരി താലൂക്ക് വെൽഫെയർ സൊസൈറ്റി, അർബൻ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ അധികൃതർ നൽകിയ പരാതിയെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരം പുറത്തുവന്നത്.
സ്വർണം പൂശിയ മുക്ക് പണ്ടം ബാങ്കുകളിൽ പണയം വെച്ച് പ്രതികൾ ബാങ്കുകളിൽനിന്നും കോടികൾ തട്ടിയെടുക്കുകയായിരുന്നു.
പൊലീസ് പിടികൂടുമ്പോൾ പ്രതികളുടെ ബാഗിൽനിന്നും ഏതാനും വ്യാജ സ്വർണാഭരണങ്ങളും, പല ആളുകളുടെ പേരിലുള്ള റസീറ്റുകളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയുള്ളൂ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ബുധനാഴ്ച രാത്രിയോടെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.