അടൂർ: വിവിധ ഇടങ്ങളിൽ മോഷണക്കേസുകളിൽപെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട് പതിനാലാം മൈൽ ജങ്ഷനിലെ ചിംചിം ബേക്കറിയിലെ മേശയിൽനിന്ന് 30,000 രൂപ മോഷ്ടിച്ച കേസിൽ നടത്തിയ അന്വേഷണത്തിലാണ് കൊല്ലം മുളവന ആൽത്തറമൂട് കാഞ്ഞിരോട് ചേരിയിൽ മുകളുവിള വീട്ടിൽ രമണൻ ശ്യാംകുമാറിനെ (32) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ശൂരനാട് തെക്ക് പതാരം കിടങ്ങയം നടുവിൽ വാർഡിൽ വാടകക്ക് താമസിക്കുകയായിരുന്നു ഡിസംബർ 30നാണ് മോഷണം നടന്നത്. ബേക്കറി ഉടമ സുഭാഷ് പുലർച്ച 4.30ന് കടതുറന്ന അവസരത്തിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി തന്ത്രപൂർവം പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.
ഇയാൾ സഞ്ചരിച്ച വാഹനത്തിന്റെ നിറത്തെ കുറിച്ച് സ്ഥലത്തുണ്ടായിരുന്ന പത്ര ഏജന്റുമാർ നൽകിയ വിവരമനുസരിച്ച് പൊലീസ് വിവിധ സ്ഥലങ്ങളിലെ സി.സി ടി.വി കാമറകൾ പരിശോധിച്ചതിൽനിന്ന് വാഹനം തിരിച്ചറിഞ്ഞു. തുടർന്ന് കുണ്ടറ, കൊല്ലം, ശാസ്താംകോട്ട, കായംകുളം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശാസ്താംകോട്ട പള്ളിശ്ശേരിക്കലുള്ള വാടകവീട്ടിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസങ്ങൾക്കു മുമ്പ് പന്തളം സ്റ്റേഷൻ പരിധിയിൽ സമാന കുറ്റകൃത്യം നടത്തിയതിന് പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തുകയായിരുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഇത്തരത്തിൽ തട്ടിപ്പിനായി തെരഞ്ഞെടുക്കുന്നത്.
മോഷണം ചെയ്തെടുക്കുന്ന തുകകൊണ്ട് സുഖജീവിതം നയിക്കുന്ന പ്രതി അറസ്റ്റിലാകുമ്പോൾ വീട്ടിൽ രണ്ടു കാറും ഒരു പിക്അപ് വാഹനവും ഉൾപ്പെടെ നാലു വാഹനം ഉണ്ടായിരുന്നു. അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എ.സ്.ഐ എം. മനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, റോബി, പ്രവീൺ, അൻസാജു, അമൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.