ഹരിപ്പാട്: സ്കൂട്ടറിൽ പോകുകയായിരുന്ന ഭാര്യയേയും സുഹൃത്തിനേയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചു വീഴ്ത്തി. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ റിയാസ് മൻസിൽ ഷാജഹാനാണ് (33) സ്കൂട്ടറിൽ പോകുകയായിരുന്ന ഇയാളുടെ ഭാര്യ മുട്ടം താഴ്ചയിൽ നൗഫിയ (28), ഇവരുടെ സുഹൃത്ത് ഏവൂർ വടക്ക് കാങ്കാലിൽ ശിൽപ (19) എന്നിവരെ ബൈക്കിൽ പിന്തുടർന്നെത്തി ഇടിച്ചു വീഴ്ത്തിയത്.
അപകടത്തിൽ പരിക്കേറ്റ നൗഫിയയും ശിൽപയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് ഏവൂർ ദേശബന്ധു വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നൗഫിയയും ഭർത്താവ് ഷാജഹാനും ഒരു വർഷമായി പിണങ്ങി കഴിയുകയാണ്. വിവാഹമോചനത്തിനായി കുടുംബകോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്. മുട്ടത്ത് ബ്യൂട്ടിപാർലർ നടത്തുകയാണ് നൗഫിയ. ഏവൂരിൽ ബ്യൂട്ടീഷൻ ജോലി കഴിഞ്ഞ് സുഹൃത്തായ ശിൽപയുമൊത്ത് തിരിച്ച് സ്കൂട്ടറിൽ വരുന്നതിനിടയിൽ ബൈക്കിൽ എത്തിയ ഷാജഹാൻ സ്കൂട്ടറിൽ ഇടിച്ചു. സ്കൂട്ടർ മറിയാതിരുന്നതിനെ തുടർന്ന് ഇയാൾ സ്കൂട്ടർ ചവിട്ടി വീഴ്ത്തുകയായിരുന്നു.
ശിൽപയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജഹാനെതിരെ ഐ.പി.സി 308 വകുപ്പ് ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. കരിയിലക്കുളങ്ങര എസ്.എച്ച്.ഒ എൻ. സുനീഷ്, എസ്.ഐ. ബജിത്ത് ലാല്‍, എ.എസ്.ഐ പ്രദീപ്, സി.പി.ഒ അനി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.