പാങ്ങോട്: വീടുകയറി ആക്രമണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കല്ലറ വളക്കുഴിപച്ച ഷാന്‍ മന്‍സിലില്‍നിന്നും കടയ്ക്കല്‍ ഇളമ്പഴന്നൂര്‍ താന്നിമൂട്ടില്‍ മേലതില്‍ വീട്ടില്‍ താമസക്കാരനായ ഷാന്‍ ആണ് (32) അറസ്റ്റിലായത്. മരുതമണ്‍ സജീര്‍ മന്‍സിലില്‍ സജീറിനെ വീട്ടില്‍ അതിക്രമിച്ചു കയറി മർദിച്ച കേസിലാണ് നടപടി. ഇക്കഴിഞ്ഞ ആഗസ്റ്റ് 30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഈ സംഭവത്തില്‍ സജീര്‍ പാങ്ങോട് പൊലീസില്‍ പരാതി നൽകുകയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഒളിത്താവളത്തില്‍നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കല്ലറയിലെ വീട്ടില്‍നിന്നും ഇളമ്പഴന്നൂരിലേക്ക് താമസം മാറിയ ഇയാള്‍ കൊല്ലം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതക ശ്രമമുൾപ്പെടെ എട്ടോളം കേസുകളില്‍ പ്രതിയാണ്. തുടര്‍ന്ന് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ക്ക് ആറുമാസം കൊല്ലം ജില്ലയില്‍ പൊലീസ് പ്രവേശന വിലക്കും ഏർപ്പെടുത്തിയിരുന്നു. വീണ്ടും കല്ലറയിലെത്തി ഇയാള്‍ മയക്കുമരുന്ന് വിപണനവും അടിപിടി കേസുകളില്‍ സജീവമാകുകയും ചെയ്തപ്പോള്‍ പ്രദേശവാസികള്‍ പൊലീസില്‍ പരാതി നല്‍കി.
ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ ആക്രമണ സംഭവമുണ്ടാവുന്നതും അറസ്റ്റുമെന്നാണ് പൊലീസ് പറയുന്നത്. പാങ്ങോട് സി.ഐ എന്‍. സുനീഷിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ അജയന്‍, ഗ്രേഡ് എസ്.ഐ രാജന്‍, എസ്.സി.പി.ഒ സുധീഷ്, സി.പി.ഒ റോഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.