ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. വാട്ടർ ബലൂൺ പൊട്ടി വെള്ളം തെറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഡൽഹിയിലെ ഉത്തം നഗറിലാണ് സംഭവം.
26 വയസ്സുകാരനായ തരുൺ കുമാറാണ് ഇരുമ്പു വടികളും ഇഷ്ടികകളും ഉപയോഗിച്ചുള്ള ക്രൂരമർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളെയടക്കം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
തരുൺ കുമാറിന്റെ ബന്ധുവായ 11 വയസ്സുകാരി ടെറസിൽനിന്ന് എറിഞ്ഞ വാട്ടർ ബലൂൺ അയൽവാസിയായ സ്ത്രീയുടെ ദേഹത്ത് പതിച്ചതാണ് തർക്കങ്ങൾക്ക് കാരണം. തരുണിന്റെ കുടുംബം ഉടൻ ക്ഷമാപണം നടത്തിയെങ്കിലും അത് സ്വീകരിക്കാൻ അവർ തയാറായിരുന്നില്ല.
തർക്കം പരിഹരിച്ചെന്ന് കരുതിയിരിക്കെ, കുറച്ചു സമയങ്ങൾക്കകം സുഹൃത്തിനൊപ്പം ബൈക്കിൽ വരുകയായിരുന്ന തരുണിനെ 20 പേരടങ്ങുന്ന സംഘം തടഞ്ഞുനിർത്തി. തുടർന്ന് ഇരുമ്പു വടികളും കല്ലുകളും ഉപയോഗിച്ച് ഇവർ തരുണിനെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ തരുൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ അവസാനിച്ചത്. പ്രതികൾക്കെതിരെ സെക്ഷൻ 103 പ്രകാരം കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും അന്വേഷണം ഊർജിതമായി നടക്കുന്നുമെന്നും ദ്വാരക ഡി.സി.പി കുശാൽ പാൽ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.