ചണ്ഡീഗഡ്: ഹരിയാനയിലെ സിർസ ജില്ലയിൽ സർക്കാർ സ്കൂളിൽ അധ്യാപകനെ പത്താം ക്ലാസ് വിദ്യാർഥി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ആക്രമിച്ചു. കഴുത്തിൽ നിരവധി തവണ കുത്തേറ്റ അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജമാൽ ഗ്രാമത്തിലെ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. അധ്യാപകൻ സുനിൽ ബിരാത്ത് വിദ്യാർഥികളുടെ ഹോംവർക്ക് പരിശോധിക്കുന്നതിനിടെ പിന്നിൽ നിന്ന് എത്തിയ വിദ്യാർഥി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രതാപ് ചക്രവർത്തി പറഞ്ഞു. ആക്രമണത്തിന് പിന്നാലെ വിദ്യാർഥി സ്കൂളിൽ നിന്ന് രക്ഷപ്പെട്ടു.
പരിക്കേറ്റ അധ്യാപകനെ ആദ്യം നാഥുസാരി ചോപ്തയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും തുടർന്ന് ആരോഗ്യനില വഷളായതോടെ സിർസ സിവിൽ ആശുപത്രിയിലേക്കും മാറ്റി. അധ്യാപകൻ ചികിത്സയിലായതിനാൽ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സ്കൂളിലെത്തി തെളിവുകൾ ശേഖരിച്ച പൊലീസ് അന്വേഷണം തുടരുകയാണ്.
സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ വിദ്യാർഥി അസ്വസ്ഥനായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.