പാണ്ടിക്കാട്: സ്വർണാഭരണ ശുദ്ധീകരണ തൊഴിലാളിയുടെ ബൈക്കിൽനിന്ന് 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മുഖ്യ പ്രതികൾ പിടിയിൽ. എടവണ്ണ പന്നിപ്പാറ സ്വദേശി ഷിഹാബ് (45), കുന്നുമ്മൽ സ്വദേശി പാലപ്പറ്റ പ്രജിത്ത് എന്ന ജിജു (31) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 14നാണ് കേസിനാസ്പദമായ സംഭവം. പാണ്ടിക്കാട് ടൗണിൽ സ്വർണാഭരണ ശുദ്ധീകരണ കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കിഷോറിെൻറ 400 ഗ്രാമിനടുത്ത് തൂക്കം വരുന്ന സ്വർണാഭരണങ്ങൾ പാണ്ടിക്കാട് ടൗണിൽനിന്ന് താമസസ്ഥലത്തേക്ക് പോകുന്ന വഴി സാധനങ്ങൾ വാങ്ങാനായി നിർത്തിയ സമയം കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്കിൽനിന്ന് മോഷണം പോയിരുന്നു. സംഭവത്തിൽ പോരൂർ വീതനശ്ശേരി സ്വദേശിയും പാണ്ടിക്കാട് ടൗണിൽ സ്വർണപ്പണി നടത്തുന്നയാളുമായ പടിഞ്ഞാറയിൽ ജയപ്രകാശിനെ (43) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതിൽ പാണ്ടിക്കാട് ടൗണിൽ പരാതിക്കാരെൻറ കടയുടെ സമീപത്ത് കട നടത്തിയിരുന്നയാളും അടുത്ത പരിചയക്കാരനുമായ ജയപ്രകാശും ഭാര്യാസഹോദൻ പ്രജിത്ത്, സുഹൃത്ത് ഷിഹാബ് എന്നിവർ ഒരാഴ്ചയോളം ആസൂത്രണം നടത്തി പരാതിക്കാരൻ രാത്രിയിൽ പോവുന്ന വഴികളിലും മറ്റും പിന്തുടർന്ന് നിരീക്ഷണം നടത്തുകയും ചെയ്തശേഷമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരനായ കിഷോർ കടയടച്ചുവരുന്ന സമയം ബൈക്കിൽ പിന്തുടർന്ന് പോയാണ് മോഷണം നടത്തിയത്.
പാണ്ടിക്കാട് സി.ഐ കെ. റഫീഖ്, എസ്.ഐ അരവിന്ദൻ, എസ്.സി.പി.ഒമാരായ മൻസൂർ, അശോകൻ, ശൈലേഷ്, വ്യതീഷ്, സി.പി.ഒമാരായ ജയൻ, മിർഷാദ്, രജീഷ്, ദീപക്, ഷമീർ, ശ്രീജിത്ത്, ഹക്കിം ചെറുകോട്, സന്ദീപ്, ഷൈജു മോൻ എന്നിവരും ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരൻ, പ്രശാന്ത് പയ്യനാട്, കൃഷ്ണകുമാർ, മനോജ് കുമാർ, കെ. ദിനേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.