ഷോപ്പിങ് മാളിലെ അടിപിടി; മിഥുൻ റോയ് സ്ഥിരം പ്രശ്നക്കാരനെന്ന്

തിരുവനന്തപുരം: ഷോപ്പിങ് മാളിലെ അടിപിടി കേസിൽ ഉൾപ്പെട്ട പൊലീസുകാരൻ മിഥുന്‍ റോയ് സ്ഥിരം പ്രശ്നക്കാരനെന്ന നിലയിലുള്ള ആരോപണങ്ങളും പുറത്തുവരുന്നു. ആളുകളെ ഇടിവള കൊണ്ട് ഇടിക്കുകയും സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും ചെയ്യുന്ന ആളാണ് മിഥുനെന്ന നിലയിലുള്ള പരാതികളും സിറ്റി പൊലീസ് കമീഷണർ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു.

ഇയാൾക്കെതിരെ നാട്ടുകാർ ഫ്ലക്സ് ബോർഡ് വെതായും പറയപ്പെടുന്നു. ഇപ്പോൾ നടന്ന സംഭവങ്ങൾക്ക് പുറമെ നെട്ടയം സ്വദേശിയുടെ കാലില്‍ കാര്‍ കയറ്റുകയും ഇത് ചോദ്യംചെയ്തപ്പോൾ മര്‍ദിക്കുകയും ചെയ്തതിന് 2024ല്‍ മിഥുനെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മിഥുനെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചതിന് 12 അംഗ സംഘത്തിനെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മിഥുൻ മദ്യപിച്ച് വാഹനമോടിച്ച് പ്രശ്നമുണ്ടാക്കിയെന്നാണ് എതിർഭാഗത്തിന്‍റെ വാദം. ഒന്നര വർഷം മുമ്പ് ഹെൽമറ്റ് ധരിക്കാത്തതിന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയായിരുന്ന നിധീഷിനെതിരെ പേട്ട പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പേട്ട സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തിയപ്പോൾ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ മിഥുൻ അടക്കമുള്ളവർ ഉണ്ടായിരുന്നു.

ലാത്തികൊണ്ട് തലക്കടിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള വിഡിയോ സഹിതം മിഥുനെതിരെ അന്ന് എസ്.എഫ്.ഐ പരാതിനൽകി. അതിന് പിന്നാലെയാണ് ദിവസങ്ങൾക്ക് മുമ്പ് പുതുവർഷത്തിലെ ഡി.ജെ പാർട്ടിക്കിടെ ലാത്തികൊണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ അടിച്ചെന്ന സംഭവം. അതുമായി ബന്ധപ്പെട്ടാണ് എസ്.എഫ്.ഐ പ്രവർത്തക‍ർ മാളിൽ മിഥുനെ മർദിച്ചത്.

അതിനിടെ പൊലീസുകാരനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് കേരള പൊലീസ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി സമ്മേളനത്തിലും ഭിന്നതയുണ്ടായി. ഈ വിഷയം പ്രമേയമായി സമ്മേളനത്തിൽ കൊണ്ടുവന്നതിനെ ഒരു വിഭാഗം എതിർത്തു. ഇതേചൊല്ലി തർക്കവുമുണ്ടായി. മിഥുനെതിരായ മുൻ കേസുകളും സംഭവങ്ങളും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം പ്രമേയത്തെ എതിർത്തത്. രൂക്ഷമായ വിമർശനമാണ് പ്രമേയത്തിലുള്ളത്. രാഷ്ട്രീയ വിമർശനമാണ് പ്രമേയത്തിന് പിന്നിലെന്നാണ് ഭരണപക്ഷാനുകൂലികളായ അംഗങ്ങൾ ആരോപിച്ചത്. എന്നാൽ പൊലീസുകാരനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നത്.

Tags:    
News Summary - Fight at shopping mall; allegations against Mithun Roy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.