കൊച്ചി: അഭിഭാഷകന്റെ വീട്ടിൽ അതിക്രമിച്ച് കയറി പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു. അഭിഭാഷക ദമ്പതികളായ ടി.എം. ഡോൾഗോ, നീമ എന്നിവരുടെ വീടിന് നേരെ ഇന്നലെ വൈകിട്ട് 5.30 നായിരുന്നു ആക്രമണം നടന്നത്. അഭിഭാഷകന്റെ പിതാവായ പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കൽ മോഹൻദാസിനെയാണ് (80) ആക്രമിച്ചത്.
ഗാർഹിക പീഡന കേസിൽ കോടതിയിൽ ഹാജരായതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പ്രദേശവാസികളായ ഡസ്റ്റർ (വേലു), ഡൈനാസ്റ്റർ (വാവക്കുട്ടി) എന്നിവർ അറസ്റ്റിലായി. ഒന്നാം പ്രതിക്കെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ പരാതിക്കാരിയുടെ അഭിഭാഷകനാണ് മോഹൻദാസിന്റെ മകൻ ഡോൾഗോ. ഈ കേസ് ഏറ്റെടുത്തതിലുള്ള വൈരാഗ്യത്തിൽ കുടുംബത്തെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമികൾ എത്തിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഭവം നടക്കുമ്പോൾ അഭിഭാഷകർ വീട്ടിൽ ഉണ്ടായിരുന്നില്ല. വീടിന്റെ സിറ്റൗട്ടിൽ അതിക്രമിച്ചു കയറിയ ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്ന് മോഹൻദാസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച മോഹൻദാസിന്റെ ഭാര്യയോട് തട്ടിക്കയറിയ പ്രതികൾ അദ്ദേഹത്തെ ബലമായി പുറത്തേക്ക് വലിച്ചിഴക്കുകയായിരുന്നു.
തുടർന്ന് വേലു മോഹൻദാസിന്റെ കഴുത്തറുക്കാൻ ശ്രമിക്കുകയും വാവക്കുട്ടി വയറ്റിൽ ആഴത്തിൽ കുത്തുകയുമായിരുന്നു. രക്തം വാർന്നു കിടന്ന മോഹൻദാസിനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. അക്രമത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയെങ്കിലും വൈകാതെ പൊലീസ് പിടിയിലാവുകയായിരുന്നു. ഇവർ ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
പിതാവിന്റെ നില ഗുരുതരമായി തുടരുകയാണെന്നും കിഡ്നിക്കും പാൻക്രിയാസിനും കുത്തേറ്റിട്ടുണ്ടെന്നും അഡ്വ. ഡോൾഗോ പറഞ്ഞു. തങ്ങളുടെയും സഹോദരിയുടെയും നാല്, എട്ട്, 12 വയസ്സുള്ള കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു അക്രമമെന്നും കുട്ടികൾ ആ ട്രോമയിൽ നിന്ന് മുക്തരായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളിലൊരാളുടെ ഭാര്യ നിയമസഹായം ചോദിച്ച് ഓഫിസിൽ എത്തിയപ്പോൾ അത് നൽകുക മാത്രമാണ് ചെയ്തതെന്നും പ്രതികൾ വധഭീഷണി മുഴക്കിയതായും അഡ്വ. ഡോൾഗോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.