മുംബൈ: ഒന്നര വയസ്സുള്ള രോഗിയായ മകനെ കൊലപ്പെടുത്തിയ കേസിൽ 37 കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാൻഖുർദിലെ മണ്ഡല സ്വദേശിയായ ഇമ്രാൻ അൻസാരിയാണ് പ്രതി. കിഴക്കൻ പ്രദേശമായ മാൻഖുർദ് മേഖലയിൽ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്.
അൻസാരി തന്‍റെ ഭാര്യ സക്കീനയ്ക്കും ഒന്നര വയസ്സുള്ള മകൻ അഫാനും ഒപ്പമാണ് താമസിക്കുന്നത്. ജനിച്ചപ്പോൾ മുതൽ വൃക്ക തകരാറുള്ള അഫാന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ ഇമ്രാനും സക്കീനയും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതിന്‍റെ മാനസിക സമ്മർദം അവരെ വല്ലാതെ വലച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
ശനിയാഴ്ച ഇമ്രാൻ കുട്ടിയുമായി വീട്ടിൽ തനിച്ചായിരുന്നു. അഫാന് വീണ്ടും അസുഖം കൂടി വേദനകൊണ്ട് കരഞ്ഞു. എന്നാൽ താൻ പുറത്തായിരുന്നുവെന്നും വീട്ടിൽ തിരിച്ചെത്തിയപ്പോൾ അഫാൻ നിശ്ചലമായി കിടക്കുന്നതാണ് കണ്ടതെന്നും പരിശോധിച്ചപ്പോൾ അവൻ പ്രതികരിക്കുകയോ കരയുകയോ ചെയ്തില്ലെന്നും സക്കീന മൊഴി നൽകി.
അബോധാവസ്ഥയിലാണെന്ന് കരുതി കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അഫാൻ്റെ തലയിൽ ചതവുകൾ കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ ഇമ്രാനെ ചോദ്യം ചെയ്തപ്പോൾ കുട്ടി കരച്ചിൽ നിർത്താത്തതിനാൽ കുട്ടിയെ തറയിൽ ഇടിച്ചതായി ഇയാൾ സമ്മതിച്ചു. കൊലപാതകക്കുറ്റം സമ്മതിച്ചതോടെ മാൻഖുർദ് പൊലീസ് ഇമ്രാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.