കൊച്ചി: എറണാകുളം സ്വദേശി അലന്റെ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് തട്ടിപ്പ്. പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് അലൻ. തന്റെ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഏപ്രിൽ മൂന്നിനാണ് അലനെ ആദ്യത്തെ ഫോൺ കോൾ വരുന്നത്. മലപ്പുറത്തെ ഒരു പെട്രോൾ പമ്പിൽനിന്നും ഇന്ധനം നിറച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞു എന്നായിരുന്നു പരാതി. അതോടെ തന്റെ വാഹനത്തിന്റെ നമ്പർ ആരോ ഉപയോഗിച്ച് ആരോ തട്ടിപ്പ് നടത്തുന്നുണ്ട് എന്ന് മനസ്സിലായി.
പിന്നീടുള്ള ദിവസങ്ങളിലും ഫോൺ കോളുകൾ തുടരെ വന്നുകൊണ്ടിരുന്നു. എന്നാൽ, ഫോൺ കോളുകൾ വരുമ്പോൾ തന്റെ വാഹനം വീട്ടിലുണ്ടായിരുന്നുവെന്നും അലൻ പറയുന്നു. തന്റെ നമ്പർ പ്ലേറ്റ് വ്യാജമായി നിർമിച്ച് മറ്റൊരു വണ്ടിയിൽ ഘടിപ്പിച്ചാണ് തട്ടിപ്പുകാർ കറങ്ങുന്നതെന്ന് ഇതോടെ വ്യക്തമായി. പൊലീസിനും ആർടിഒക്കും പരാതി നൽകി തുടർനടപടിക്കായി കാത്തിരിക്കുന്നതിനിടെയാണ് കഴിഞ്ഞ ശനിയാഴ്ച വീണ്ടും മലപ്പുറത്തെ മറ്റൊരു പമ്പിൽനിന്നും സമാനമായ പരാതിയുമായി വിളി വന്നത്. പരാതി നൽകിയിട്ടും തട്ടിപ്പ് സംഘം അതേ നമ്പർ ഉപയോഗിച്ച് കറങ്ങുന്നത് അലനെ ഭീതിയിലാഴ്ത്തുന്നുണ്ട്.
പെട്രോൾ പമ്പിലെ തട്ടിപ്പിന് പുറമെ, ഇതേ നമ്പർ ഉപയോഗിച്ച് വലിയ മോഷണങ്ങളോ മറ്റു ക്രിമിനൽ പ്രവർത്തനങ്ങളോ നടത്തിയാൽ അതിന്റെ ഉത്തരവാദിത്തം തന്റെ മേൽ വരുമോ എന്നതാണ് പ്രധാന ഭയം. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കാത്തതും വ്യാജന്മാരെ കണ്ടെത്താൻ കഴിയാത്തതും അലന്റെ പ്രതിസന്ധി കൂട്ടുന്നണ്ട്. എങ്ങനെയെങ്കിലും തന്റെ പ്രശനങ്ങൾക്ക് പരിഹാരം കാണണമെന്നും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നാണ് അലന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.