ന്യൂഡൽഹി: ഡൽഹിയിൽ യുവതിയെ വെടിവെച്ചുകൊന്ന സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. രോഹിത് ഗുപ്ത എന്നയാളാണ് അറസ്റ്റിലായത്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 28നാണ് കേസിനാസ്പദമായ സംഭവം.
ഡൽഹിയിലെ ഭാരത് നഗറിൽ ഒരു യുവതി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹി സ്വദേശിനി സൽമയാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. പ്രദേശത്ത് നിന്ന് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിരുന്നു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. പിന്നീട് പ്രണയ ബന്ധത്തിൽ നിന്നും യുവതി പിൻമാറി. ഇത് തന്നെ നിരാശനാക്കിയെന്നും സൽമയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നെന്നും പ്രതി പൊലീസിന് മൊഴി നൽകി.
പൊലീസിന്‍റെ പിടിയിലാവാതിരിക്കാൻ ഇയാൾ വ്യത്യസ്ത ഹോട്ടലുകളിൽ താമസിച്ചതായും കൊലപാതകം നടത്തിയ ശേഷം തോക്ക് കനാലിൽ ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.