താനൂർ: നിരവധി മോഷണക്കേസുകളിൽ പ്രതിയായ രണ്ടുപേർ പിടിയിൽ. പെരിന്തൽമണ്ണ പട്ടിക്കാട് കൂറ്റൻപാറ വീട്ടിൽ അബ്ദുൽ ഹമീദ് (സുഡാനി ഹമീദ് -38), താനാളൂരിൽ വാടക വീട്ടിൽ താമസിക്കുന്ന കൊണ്ടോട്ടി പള്ളിക്കൽ ചാലിയിൽ കടവത്ത് വീട്ടിൽ ആഷിഖ് (32) എന്നിവരെയാണ് താനൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 24ന് താനൂർ ശോഭപറമ്പ് ക്ഷേത്രത്തിനു സമീപത്തെ മുരളീധരന്റെ വീട് കുത്തിത്തുറന്ന് ഇൻവെർട്ടർ കവർന്ന കേസിലാണ് അറസ്റ്റ്. മംഗലാപുരത്തും സേലത്തും ഒളിവിൽ കഴിഞ്ഞ പ്രതികളെ പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലായി നൂറിലധികം മോഷണക്കേസുകളിൽ പ്രതിയാണ് ഹമീദെന്ന് പൊലീസ് പറഞ്ഞു. പരപ്പനങ്ങാടി, താനൂർ, നിലമ്പൂർ, പട്ടാമ്പി, ആലത്തൂർ, തൃത്താല, ആലത്തിയൂർ, ഒറ്റപ്പാലം, കോഴിക്കോട്, കോങ്ങാട് നല്ലളം, കൊണ്ടോട്ടി, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ, തിരൂർ, പെരുന്തല്ലൂർ, പൊന്നാനി ഈശ്വരമംഗലം, കോട്ടത്തറ എന്നിവിടങ്ങളിൽ പ്രതിക്കെതിരെ മോഷണക്കേസുണ്ട്. ആഷിഖ് തേഞ്ഞിപ്പലം സ്റ്റേഷനിൽ കൊലപാതക കേസിലും ഹമീദ് മേലാറ്റൂർ സ്റ്റേഷനിൽ ബലാത്സംഗ കേസിലും പ്രതിയാണ്. ഓൺലൈനിലൂടെ പഴയ വാഹനങ്ങൾ വാങ്ങി പകൽസമയങ്ങളിൽ ചുറ്റിക്കറങ്ങി റോഡരികിലെ വീടുകൾ നിരീക്ഷിച്ചാണ് മോഷണം ആസൂത്രണം ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. മോഷ്ടിച്ച് കിട്ടുന്ന സ്വർണം കേരളത്തിലും മംഗലാപുരത്തും സേലത്തും വിൽപന നടത്തിയതായി പൊലീസ് പറഞ്ഞു.
മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എൻ. ശ്രീജിത്ത്, ഹരിദാസ്, സുബൈർ, താനൂർ ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഇൻസ്പെക്ടർ ഹണി കെ. ദാസ്, സീനിയർ സി.പി.ഒ കെ. സലേഷ്, ജിനേഷ്, എം.പി. സബറുദ്ദീൻ, ആൽബിൻ അഭിമന്യു, വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.