അറസ്റ്റിലായ സിപിഒ സബിത്
പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; ഒളിവിലായിരുന്ന സിപിഒ പിടിയിൽ
സുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴുചാക്ക് നിരോധിത ലഹരിവസ്തുക്കൾ മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ (സിപിഒ) സബിത്ത് പിടിയിൽ. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ഒളിവിലായിരുന്ന ഇയാളെ എറണാകുളം കളമശ്ശേരിയിൽനിന്നാണ് പൊലീസ് പിടികൂടിയത്. മോഷണവിവരം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ സബിത്ത്, സുഹൃത്തുക്കളുടെ ഫോണുകൾ ഉപയോഗിക്കുകയും പിടിക്കപ്പെടാതിരിക്കാൻ വീടുകളിൽ മാറിമാറി താമസിക്കുകയുമായിരുന്നു.
കഴിഞ്ഞ ജൂൺ 26ന് ദൊട്ടപ്പൻകുളത്തെ ഒരു വീട്ടിൽനിന്ന് സുൽത്താൻ ബത്തേരി പൊലീസ് പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങളാണ് കോടതി നിർദേശപ്രകാരം സ്റ്റേഷൻ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നത്. തുടർന്ന് സെപ്റ്റംബർ 10നാണ് തൊണ്ടിമുതൽ കാണാതായ വിവരം പുറത്തറിയുന്നത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സി.പി.ഒ സബിത്താണ് തൊണ്ടിമുതൽ സ്റ്റോർ റൂമിൽ നിന്നും കടത്തിയതെന്ന് സ്ഥിരീകരിച്ചത്. ജൂലായ് 19ന് പുലർച്ചെ ഒരു മണിയോടെ താക്കോൽ ഉപയോഗിച്ച് സ്റ്റോർ റൂം തുറന്ന ശേഷം തന്റെ കാറിലേക്ക് തൊണ്ടിമുതൽ ചാക്കുകൾ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
ജൂലായ് 18ന് രാത്രി സ്റ്റേഷനിലെ ജനറൽ ഡ്യൂട്ടി ചുമതല സബിത്തിനായിരുന്നു. നൈറ്റ് പട്രോളിങ്ങിനായി മറ്റ് ഉദ്യോഗസ്ഥർ പുറത്തുപോയ സമയം നോക്കിയാണ് ഇയാൾ തൊണ്ടിമുതൽ കടത്തിയതെന്നാണ് നിഗമനം. ഓഗസ്റ്റ് 22 മുതൽ മെഡിക്കൽ അവധിയിലായിരുന്ന സബിത്തിനെതിരെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിവൈ.എസ്.പി.) എം.എം. അബ്ദുൾ കരീം റിപ്പോർട്ട് നൽകുകയും തുടർന്ന് വയനാട് ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹർ ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ ഇയാൾക്കെതിരെ കൂടുതൽ നടപടിയുണ്ടായെക്കുമെന്നാണ് സൂചന. അറസ്റ്റ് ചെയ്ത സബിത്തിനെ ഉടൻ ബത്തേരിയിലെ പൊലീസ് സ്റ്റേഷനിൽ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.