ബ്രിട്ടനില്‍ കെറ്ററിംഗിൽ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു. വൈക്കം സ്വദേശി അഞ്ജുവിന്‍റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കൊച്ചിയിലെത്തിച്ചത്. രാവിലെ എട്ടിന് നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങൾ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
തന്‍റെ മകളെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയ സഞ്ജുവിന് പരമാവധി ശിക്ഷ നല്‍കണമെന്ന് അഞ്ജുവിന്‍റെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിന്റെ കാരണം ഇതുവരെ മനസിലായിട്ടില്ല. കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനിൽ നഴ്സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാൻവിയെയും നാല് വയസുകാരി ജീവയെയും കെറ്ററിംഗിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടരന്വേഷണത്തിൽ അഞ്ജുവിന്‍റെ ഭർത്താവ് കണ്ണൂര്‍ സ്വദേശിയ സാജുവാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് കണ്ടെത്തി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. മരണം നടന്ന് ഒരുമാസമായി മകളുടെയും കൊച്ചു മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അഞ്ജുവിന്‍റെ കുടുംബം ശ്രമിച്ച് വരികയായിരുന്നു.
10 വര്‍ഷം മുമ്പാണ് അഞ്ജുവും കണ്ണൂര്‍ സ്വദേശിയായ സാജുവും വിവാഹിതരാവുന്നത്. ബംഗുളുരുവിൽ ജോലി ചെയ്യുന്ന കാലത്ത് പ്രണയിക്കുകയായിരുന്നു. തുടർന്ന്, ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വര്‍ഷം മുമ്പ് ബ്രിട്ടനിലേക്ക് പോയത്. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങള്‍ മുമ്പാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന അഞ്ജു ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് രക്തം വാര്‍ന്ന് മരിച്ചു കിടക്കുന്ന അഞ്ജുവിനെ കണ്ടത്.
കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനകളിലാണ് മൂന്നു പേരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ വരഞ്ഞ് മുറിവുകളുണ്ടാക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ഇതോടെ ഭര്‍ത്താവായ സഞ്ജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.