കിഴക്കമ്പലം: വിവാഹത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോതമംഗലം സ്വദേശി നിതിനെ (31) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്‌തു. സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ് പ്രതി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. പട്ടിമറ്റം സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ പ്രതി ക്രൂരമായി മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവതി മരിച്ചുവെന്ന് കരുതിയ നിതിൻ ഇവരുടെ കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിൽ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ തള്ളി.
എന്നാൽ, പ്രതിയുടെ ആക്രമണത്തിൽ യുവതിക്ക് ബോധക്ഷയം വരിക മാത്രമാണുണ്ടായത്. ഞായറാഴ്‌ച പുലർച്ചെ ബോധം വീണ്ടുകിട്ടിയ യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജങ്ഷനിലെത്തി. വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് യുവതിയുടെ കൈകളിലെ കെട്ടഴിച്ചുമാറ്റിയത്. തുടർന്ന് നാട്ടിലെത്തി ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ കുന്നത്തുനാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു.
തിങ്കളാഴ്ച്‌ച നിതിന്റെ വിവാഹം നടക്കാനിരിക്കെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ വിവാഹം മുടങ്ങി. നിതിന്റെ വിവാഹം ഉറപ്പിച്ചതോടെ ഈ ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് യുവതി നിതിനോട് ആവശ്യപ്പെട്ടു. എന്നാൽ നിതിൻ ഇതിന് തയാറാകാതെ വന്നതോടെ ഇവരെ കൊലപ്പെടുത്താൻ പ്രതി തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി തന്ത്രപൂർവം യുവതിയെ ഒപ്പം കൂട്ടിയ ശേഷമാണ് പ്രതി അതിക്രമം കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.