മല്ലപ്പള്ളി: ബാറിലെ വെയ്റ്ററായ അന്തർസംസ്ഥാന തൊഴിലാളിയെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലെ വിരോധം കാരണം, യുവാവിന്റെ തലയടിച്ചുപൊട്ടിച്ച കേസിൽ ഒരു പ്രതിയെക്കൂടി കീഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ രണ്ട് പ്രതികളെ പിടികൂടിയിരുന്നു. ക്രിസ്മസ് ദിവസം വൈകീട്ട് നാലോടെ മല്ലപ്പള്ളിയിലെ ബാറിലുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.
ഗോകുലം സുമേഷ് എന്ന സുമേഷിനാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. പുറമറ്റം മഠത്തുംഭാഗം തെക്കേക്കര വാലുകാലായിൽ ആദർശ് വി. രാജിനെയാണ് വെള്ളിയാഴ്ച പൊലീസ് പിടികൂടിയത്. ഇയാളുടെ സുഹൃത്തുക്കളായ പുറമറ്റം വെള്ളിക്കുളം മാമ്പേമൺ ഒറ്റപ്ലാക്കൽ വീട്ടിൽ സോജി (24), വെള്ളിക്കുളം കാവുങ്കൽ കോളനിയിൽ ചവർണക്കാട് വീട്ടിൽ വിനീത് (26) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ഡിസംബർ 25ന് വൈകീട്ട് ആറോടെ മല്ലപ്പള്ളി ആനിക്കാട് റോഡിലൂടെ സ്കൂട്ടറിൽ പോയ സുമേഷിനെ, അണിമപ്പടിയിലേക്ക് തിരിയുന്ന ബൈപാസ് ജങ്ഷന് സമീപം തടഞ്ഞുനിർത്തിയ നാലുപേരടങ്ങിയ സംഘം കമ്പും കല്ലും കൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ചെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.