വാതിലിൽ വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

വെള്ളറട: വൈദ്യുതമീറ്ററില്‍നിന്ന് മുന്‍ വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം. മഞ്ചവിളാകത്താണ് സംഭവം. രമ്യയും രണ്ട് മക്കളും മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. വൈദ്യുതമീറ്ററിലെ ഇന്‍സുലേറ്റര്‍ ഇളക്കിമാറ്റി അതില്‍നിന്ന് വയര്‍ ഘടിപ്പിച്ച് വീടിന്റെ മുന്‍വശത്തെ വാതിലില്‍ ചുറ്റിവെച്ച നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ രമ്യയുടെ മൂത്തമകന്‍ അലന്‍ വാതില്‍ തുറന്നപ്പോള്‍ ഷോക്കടിച്ചു. ആദ്യം താക്കോല്‍ കൊണ്ട് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്ക് ഏറ്റിരുന്നില്ല. വാതിലിലെ പടിയില്‍ തൊട്ടപ്പോഴാണ് ഷോക്കടിച്ചത്. അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടി മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വൈദ്യുതമീറ്ററില്‍നിന്ന് കറണ്ട് കടത്തിവിട്ടത് കണ്ടത്.

തുടര്‍ന്ന് നാട്ടുകാരെയും രമ്യയുടെ സഹോദരനെയും വിവരമറിയിച്ചു. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് മാരായമുട്ടം പൊലീസ് കൂടുതല്‍ പരിശോധന നടത്തി. ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിക്കും. രമ്യ എട്ട് വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്. നാലുവര്‍ഷം മുമ്പ് ഇവരുടെ സഹോദരന്റെ വിവാഹച്ചടങ്ങില്‍ ഭർത്താവുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ല. രമ്യയുടെ പിതാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബാംഗങ്ങളുടെയെല്ലാം മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Attempt to kill family members by electrocuting them through the door

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.