അലുവ അതുല്‍ കൊലപാതകം: ഒരു പ്രതികൂടി പിടിയിൽ, ഇതുവരെ പിടിയിലായത് 13 പ്രതികൾ

കൊല്ലം: അലുവ അതുല്‍ കൊലപാതകക്കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. കടത്തൂര്‍ സ്വദേശി അജ്മലാണ് പിടിയിലായത്. പ്രതികളില്‍ ചിലര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറിന്റെ ഉടമയാണ് അജ്മല്‍. കേസില്‍ ഇതുവരെ 13 പ്രതികളാണ് പിടിയിലായത്. അലുവ അതുല്‍ സഞ്ചരിച്ചിരുന്ന കാറിന്റെ വേഗം കുറക്കുകയായിരുന്നു മുന്നിൽ സഞ്ചരിച്ച സ്വിഫ്റ്റ് കാറിന്റെ ഉദ്ദേശം. സ്വിഫ്റ്റ് കാര്‍ മുന്നിലും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികള്‍ ഇന്നോവ കാറിലുമായാണ് അതുല്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന് എത്തിയത്. സ്വിഫ്റ്റ് കാറിന്റെ ഉടമയാണ് അജ്മല്‍. ഗൂഢാലോചനയിലും അജ്മല്‍ പങ്കാളിയാണ്. സംഭവ സമയത്ത് അജ്മല്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.

അതേസമയം, അറസ്റ്റിലായ ഷാന്‍ മോന്‍, അന്‍ഷാദ് എന്നിവരുടെ കസ്റ്റഡി കാലാവധി കഴിഞ്ഞു. കൊലപാതകത്തിന് ഇന്നോവ വാഹനം നല്‍കി സഹായിച്ചത് ഷാന്‍മോനാണെന്ന് സമ്മതിച്ചു. അതുല്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ തന്നെയും വകവരുത്തുമെന്നും അതുകൊണ്ട് അലുവ അതുല്‍ മരിക്കേണ്ടത് തന്റെയും ആവശ്യമായിരുന്നുവെന്നും കായംകുളം സ്വദേശി ഷാന്‍മോന്റെ മൊഴി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. എത്രയും വേഗം ബാക്കി പ്രതികളെയും പിടികൂടി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ജിം സന്തോഷ് വധക്കേസിലും 90 ദിവസത്തിന് മുമ്പ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

മാര്‍ച്ച് 14 നാണ് അലുവ അതുല്‍ കരുനാഗപ്പള്ളിയിൽ കൊല്ലപ്പെടുന്നത്. പ്രദേശത്തെ ഗുണ്ടാ സംഘങ്ങളായ വയനകം സംഘവും കടത്തൂർ സംഘങ്ങളുടെയും കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. ജിം സന്തോഷ് കൊലപാതക കേസിൽ ഒന്നാം പ്രതിയാണ് അതുൽ. സന്തോഷിനെ കൊലപ്പെടുത്തി മടങ്ങുമ്പോൾ രണ്ടുപേരെകൂടി വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു.

ആളുകളോട് ക്രൂരമായി പെരുമാറുന്ന അതുലിന് ഹൽവ ഇഷ്ടമായതിനാൽ അതുൽ അലുവ അതുലായി. പിന്നീട് ഗുണ്ടാ സംഘങ്ങൾക്കിടയിൽ ഈ പേര് സുപരിചിതമായി. ആളുകളെ ആക്രമിക്കുമ്പോൾ ചുറ്റിക കൊണ്ട് കാൽമുട്ട് അടിച്ചു തകർക്കുന്നതാണ് അതുലിന്റെ രീതി. പിന്നീട് ഏഴുന്നേറ്റ് നടക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ജിം സന്തോഷിന്റെ സുഹൃത്തായിരുന്ന ഓച്ചിറ സ്വദേശിയുമായി പിണങ്ങിയ ശേഷം ഇയാളുടെ കൊട്ടേഷൻ ഏറ്റെടുത്താണ് സന്തോഷിനെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം മാർച്ച് 27ന് പുലർച്ചയാണ് ജിം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തുന്നത്.

ഈ കൊലപാതകത്തിന് മുമ്പ് രണ്ടുപ്രാവിശ്യം കൊലപാതക ശ്രമം നടന്നുവെങ്കിലും രക്ഷപ്പെട്ടു. ആ കേസിൽ തമിഴ്നാട്ടിൽനിന്നാണ് പൊലീസ് അതുലിനെ പിടികൂടിയത്. മറ്റോരു കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് സന്തോഷിനെ അതുലും സംഘവും കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയാണ് അതുലിനെ മറ്റോരു ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. 

Tags:    
News Summary - Aluva Atul murder: One more accused arrested: 13 accused arrested so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.