ലഖ്നോ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ വാരണസിയിലാണ് സംഭവം. പീഡന വിവരം പുറത്ത് പറഞ്ഞാൽ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു ബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബം സംഭവത്തെക്കുറിച്ച് ചോദിക്കാനായി പ്രതികളിലൊരാളുടെ വീട്ടിലെത്തിയപ്പോള്‍ അവരെ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുമുണ്ട്.
ആറ് മാസം മുമ്പ് കപ്‌സേതി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലെ അമ്മൂമ്മയുടെ വീട്ടിലെത്തിയ പെണ്‍കുട്ടി കുളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാളും സുഹൃത്തും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. എതിര്‍ത്താല്‍ കൊന്നു കളയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. മാസങ്ങളോളം പെണ്‍കുട്ടിയെ ചൂഷണം ചെയ്യുന്നത് തുടര്‍ന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
ഭയന്നുപോയ പെണ്‍കുട്ടി ആരോടും ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ ചൂഷണം ചെയ്യുന്നത് തുടർന്നപ്പോൾ പെണ്‍കുട്ടി വീട്ടുകാരോട് സംഭവം പറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതേക്കുറിച്ച് ചോദിക്കാനായി പ്രതിയുടെ വീട്ടിലെത്തി.
എന്നാല്‍ പ്രതിയുടെ രക്ഷിതാക്കളും മറ്റ് ചിലരും ചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് കുടുംബം മിര്‍സമുറാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മിര്‍സമുറാദ് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ഡ് സുധിര്‍ കുമാര്‍ ത്രിപാഠി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.