representational image
ന്യൂഡൽഹി: മുംബൈ രാജധാനി എക്‌സ്പ്രസ് പുറപ്പെടുന്നത് വൈകിപ്പിക്കാനായി വ്യാജ ബോംബ് സന്ദേശം നൽകിയ വ്യോമസേനാ സർജന്റ് അറസ്റ്റിൽ. വ്യോമസേനാ സർജന്റായ സുനിൽ സാങ് വാനാണ്(35) അറസ്റ്റിലായത്.
ശനിയാഴ്ച വൈകുന്നേരം 4:48 നാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് സന്ദേശം ലഭിച്ചത്. മുംബൈയിലേക്ക് പോകുന്ന ട്രെയിൻ 4:55 ന് ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു.
റെയിൽവേയുടെ ബോംബ് സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും നടത്തിയ തിരച്ചിലിൽ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.
ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് സുനിൽ സാങ് വാന് പോകേണ്ടിയിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷനിലെത്താൻ വൈകുമെന്നതിനാൽ ട്രെയിൻ പുറപ്പെടുന്നത് തടയാനാണ് സാങ് വാൻ വ്യാജ സന്ദേശം നൽകിയത്.
മുംബൈ സാന്താക്രൂസിലെ എയർഫോഴ്‌സ് സ്‌റ്റേഷനിലെ തന്റെ പോസ്‌റ്റിങ് സ്ഥലത്തേക്കായിരുന്നു സാങ്‍വാന്റെ യാത്രയെന്ന് പൊലീസ് പറഞ്ഞു.
ബോംബ് പരിശോധനക്കായി ട്രെയിൻ പിടിച്ചിട്ടപ്പോൾ സാങ്‍വാൻ സ്റ്റേഷനിലെത്തുകയും ട്രെയിൻ കയറുകയും ചെയ്തു. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച മൊബൈൽ നമ്പർ പരിശോധിച്ച പൊലീസ് ട്രെയിനിലെ
കോച്ച് ബി-9 സീറ്റ് നമ്പർ-1ൽ നിന്ന് പ്രതിയെ കണ്ടെത്തി. കോൾ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഹാൻഡ്‌സെറ്റും കണ്ടെടുത്തതായി ഡിസിപി പറഞ്ഞു. വിളിച്ചയാൾ മദ്യപിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.
ഇന്ത്യൻ റെയിൽവേ നിയമ പ്രകാരം സാങവാനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.