ജി.ആർ അനിലിന്റെ പോസ്റ്റർ നശിപ്പിച്ച നിലയിൽ
കണിയാപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സി.ഐ.ടി.യു പ്രവർത്തകനായ പിതാവ് സ്ഥാപിച്ച ബോർഡ് മകൻ നശിപ്പിച്ച സംഭവത്തിൽ അണ്ടൂർകോണത്തുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. അണ്ടൂർക്കോണം ചേമ്പാലയിൽ ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ചേമ്പാല സ്വദേശിയും സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയുമായ അഷ്റഫ് നെടുമങ്ങാട്, എൽ.ഡി.എഫ് സ്ഥാനാർഥി ജി.ആർ അനിലിനായി സ്ഥാപിച്ച ബോർഡ് മകനായ ആഷിഖ് നശിപ്പിച്ചത് പാർട്ടി പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്.
പിതാവ് സ്ഥാപിച്ച ബോർഡ് മകൻ നശിപ്പിക്കുന്നത് കണ്ട പാർട്ടി പ്രവർത്തകർ ഇയാളെ ചോദ്യം ചെയ്തു. ഇതിനെ വെല്ലുവിളിച്ച ആഷിഖ് തന്റെ സുഹൃത്തുക്കളും കുപ്രസിദ്ധ ഗുണ്ടാ നേതാക്കളുമായ ഫൈസി, ഫഹദ് എന്നിവരെ വിളിച്ചു വരുത്തി നാട്ടുകാരെയും പാർട്ടി പ്രവർത്തകരെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അണ്ടൂർക്കോണം പഞ്ചായത്തംഗമായ ഷാജി അഹമ്മദിന് മർദ്ദനമേറ്റു. തടയാൻ ശ്രമിച്ച സി.പി.ഐ.എം പ്രവർത്തകൻ സജികുമാറിന് കാലിൽ വെട്ടേറ്റിട്ടുണ്ട്.
വെട്ടേറ്റ സജികുമാറിനെയും ഷാജി അഹമ്മദിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സംഘത്തിലുണ്ടായിരുന്ന ഫഹദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഷിഖ് നിരവധി കേസുകളിൽ പ്രതിയാണ്. ആഷിഖിനും കൂട്ടുകാരൻ ഫൈസിക്കയും തിരച്ചിൽ ഊർജിതമാക്കിയതായി മംഗലപുരം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.