സഹപാഠി നൽകിയത് ആസിഡ് കലർന്ന പാനീയം; 11കാരന്റെ വൃക്കകൾ നിലച്ചു

നാഗർകോവിൽ: കളിയിക്കാവിള കൊല്ലങ്കോടിനു സമീപം അതംകോട് മായാകൃഷ്ണസ്വാമി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിക്ക് സഹപാഠി നൽകിയ ശീതളപാനീയത്തിൽ ആസിഡ് കലർന്നിരുന്നതായി പൊലീസ് കണ്ടെത്തി. ശീതളപാനീയം കുടിച്ച കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്റെയും സോഫിയയുടെയും മകൻ അശ്വിൻ (11) ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ച് ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.

ആന്തരികാവയവങ്ങൾക്കു പൊള്ളലേറ്റ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ഉള്ളിൽ ആസിഡ് ചെന്നതായി പരിശോധനയിൽ വ്യക്തമായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെപ്തംബർ 24ന് ആണ് സംഭവം.

പരീക്ഷ എഴുതിയ ശേഷം ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ ഒരു വിദ്യാർഥി തനിക്കു ശീതളപാനീയം നൽകിയെന്നാണു കുട്ടി വീട്ടിൽ അറിയിച്ചത്. രുചി വ്യത്യാസം തോന്നിയതിനാൽ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നും പറഞ്ഞിരുന്നു. പിറ്റേന്നു പനി ബാധിച്ചു. സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. രണ്ടുദിവസം കഴിഞ്ഞപ്പോൾ കടുത്ത വയറുവേദന, ഛർദി, ശ്വാസംമുട്ടൽ തുടങ്ങിയവ അനുഭവപ്പെടുകയും കുട്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

അശ്വിന്റെ ഇരുവൃക്കകളും പ്രവർത്തനരഹിതമായതോടെ ഡയാലിസിസ് നടത്തി. അന്നനാളം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങളിൽ പൊള്ളലേറ്റിട്ടുണ്ട്. അതേ സ്കൂളിലെ വിദ്യാർഥിയാണ് പാനീയം നൽകിയതെന്നും അശ്വിനു തിരിച്ചറിയാൻ സാധിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.

ജീവൻ അപകടത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷപദാർഥം നൽകിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 328–ാം വകുപ്പ് പ്രകാരം കളിയിക്കാവിള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 

Tags:    
News Summary - 11-year-old's kidneys stopped after a classmate gave him an acid drink

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.