കോളജുകള്‍ക്ക് റാങ്കിങ്: പദ്ധതിക്ക് തുടക്കം

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തി റാങ്കിങ് ഏര്‍പ്പെടുത്തുന്ന ദേശീയ പദ്ധതിക്ക് തുടക്കമായി. കേന്ദ്ര, സംസ്ഥാന, സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ക്കു കീഴിലെ കോളജുകളെയാണ് റാങ്ക് പട്ടികയില്‍ പെടുത്തുക. മാനവശേഷി വികസന മന്ത്രാലയം തയാറാക്കിയ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ റാങ്കിങ് ഫ്രേംവര്‍ക്കാണ് മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി നിലവാരം നിശ്ചയിക്കുക. അധ്യാപകരുടെ നിലവാരം, വിജയശതമാനം, സാമൂഹിക അംഗീകാരം തുടങ്ങിയവയാണ് അളവുകോല്‍. എന്‍ജിനീയറിങ്, മാനേജ്മെന്‍റ്, ഫാര്‍മസ്യൂട്ടിക്കല്‍ പഠന വിഭാഗങ്ങള്‍ക്കും കോളജുകള്‍ക്കും വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. www.nirfindia.org എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് യു.ജി.സി ചെയര്‍മാന്‍ പ്രഫ. വേദ്പ്രകാശ് സര്‍വകലാശാലാ മേധാവികള്‍ക്ക് കത്തയച്ചു. അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാകുന്നവിധം നല്‍കാന്‍ കോളജുകളോട് ആവശ്യപ്പെടണമെന്നും കത്തിലുണ്ട്. അധ്യാപക വിദ്യാര്‍ഥി അനുപാതം, ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകരുടെ എണ്ണം, സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥികളില്‍ എത്രപേര്‍ യു.പി.എസ്.സി, എസ്.എസ്.സി, ഗേറ്റ്, നെറ്റ് പരീക്ഷകളില്‍ വിജയം നേടുന്നുണ്ട്, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, പിന്നാക്ക വിഭാഗത്തില്‍നിന്നും ഭിന്നശേഷിയുള്ളവരില്‍നിന്നും എത്ര വിദ്യാര്‍ഥികള്‍ പഠിക്കുന്നു എന്നിവയുള്‍പ്പെടെ ഒട്ടേറെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ചേര്‍ക്കണം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.