ഫാർമസിസ്റ്റ് നിയമനം റാങ്ക് ലിസ്റ്റുണ്ട്; തസ്തിക ഇല്ല

മലപ്പുറം: റാങ്ക് ലിസ്റ്റിൽ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ കാത്തിരിക്കുമ്പോഴും ആരോഗ്യകേന്ദ്രങ്ങളിൽ ആവശ്യത്തിന് ഫാർമസിസ്റ്റുമാരെ നിയമിക്കുന്നില്ലെന്ന് ആക്ഷേപം. ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 529/2019) തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും മിക്ക ജില്ലകളിലും പുതിയ ഫാർമസിസ്റ്റ് തസ്തിക നൽകിയിട്ടില്ല.

2021ലെ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽവന്ന ശേഷം മലപ്പുറം അടക്കം ഏഴ് ജില്ലകളിൽ ഒരു ഒഴിവ് പോലും ഈ തസ്തികയിലേക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. 2100ഓളം പേരുള്ള റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ 30ഓളം പേർക്ക് മാത്രമാണ് സംസ്ഥാനത്ത് നിയമന ശിപാർശ ലഭിച്ചത്. പുതിയ തസ്തികകൾ സൃഷ്ടിച്ച് ഉടനെ നിയമനം നടത്തിയില്ലെങ്കിൽ റാങ്ക് ലിസ്റ്റിലെ മൂന്നിൽ ഒരുശതമാനം ഉദ്യോഗാർഥികൾക്ക് പോലും ജോലി ഉറപ്പാക്കാൻ സാധ്യമാക്കാത്ത സാഹചര്യമാകുമെന്ന് ഉദ്യോഗാർഥികൾ ആശങ്കപ്പെടുന്നു.

പലയിടത്തും ജീവനക്കാരുടെ അഭാവത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തിയാണ് ആരോഗ്യ വകുപ്പ് മുന്നോട്ടുപോവുന്നത്. സംസ്ഥാനത്ത് ആർദ്രം പദ്ധതി വഴി 679 പി.എച്ച്.സികൾ, എഫ്.എച്ച്.സികളായി മാറ്റിയപ്പോൾ 150 ഫാർമസിസ്റ്റ് തസ്തിക മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. ഇത്തരത്തിൽ ഉയർത്തപ്പെട്ട ആശുപത്രികളിൽ ഒരു പി.എസ്.സി ഫാർമസിസ്റ്റ് മാത്രമാണുള്ളത്. ആർദ്രം പദ്ധതിയുടെ പ്രോട്ടോകോൾ പ്രകാരം ഒരു ഫാമിലി ഹെൽത്ത് സെൻററിൽ മിനിമം രണ്ട് ഫാർമസിസ്റ്റുകൾ വേണമെന്നിരിക്കെയാണ് ചട്ടലംഘനം. ആർദ്രം രണ്ടാം ഘട്ടത്തിൽ 502 പി.എച്ച്.സികൾ എഫ്.എച്ച്.സികളായി ഉയർത്തിയപ്പോൾ 400 നഴ്സ്, 400 ഡോക്ടർ, 200 ലാബ് ടെക്നീഷ്യൻ തസ്തികകളാണ് സൃഷ്ടിക്കപ്പെട്ടത്. അതിൽ ഫാർമസിസ്റ്റുകളെ പാടെ ഒഴിവാക്കുകയും ചെയ്തു. ഫാമിലി ഹെൽത്ത് സെൻററുകളായി ഉയർത്തപ്പെട്ടപ്പോൾ ആശുപത്രികളുടെ പ്രവർത്തന സമയം രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ ആക്കിയിരുന്നു. ഒരു പി.എസ്.സി ഫാർമസിസ്റ്റ് മാത്രം ഉള്ള ആശുപത്രികളിൽ എന്തെങ്കിലും കാരണങ്ങളാൽ ആ വ്യക്തി അവധിയിൽ പ്രവേശിച്ചാൽ ഫാർമസി കൗണ്ടറുകൾ അടച്ചിടേണ്ട അവസ്ഥയാണ്. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലുകൾ പോലുള്ള ഉയർന്ന ആശുപത്രികളിൽ മതിയായ ഫാർമസിസ്റ്റുകൾ ഇല്ലാത്തതിനാൽ രാത്രി ഫാർമസി സേവനം ലഭ്യമല്ല.

താൽക്കാലിക നിയമനം ചുരുക്കി അർഹതപ്പെട്ടവർക്ക് മാത്രം ഫാർമസി കൈകാര്യം ചെയ്യാൻ അനുവാദം നൽകണമെന്നും റാങ്ക് ലിസ്റ്റ് നിലവിലുള്ള ജില്ലകളിലെ നിയമനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ തയാറാകണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ എം.എൽ.എമാർക്ക് നിവേദനം നൽകിയിട്ടുണ്ട്.

Tags:    
News Summary - Appointment of Pharmacist Has a rank list; No post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.