ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 241 ഗ്രൂപ് എ, ഗ്രൂപ് ബി തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് ജൂലൈ 31 വൈകീട്ട് 11.59 വരെ യു.പി.എസ്.സിയുടെ ഓൺലൈൻ റിക്രൂട്ട്മെന്റ് ആപ്ലിക്കേഷൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.
വിവിധ മന്ത്രാലയങ്ങളിലായി നിരവധി സാങ്കേതിക, ഭരണ തസ്തികകളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് വിജ്ഞാപനത്തിൽ പറയുന്നു. അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ്, പ്രോസിക്യൂട്ടർ, സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രഫസർ തുടങ്ങി വിവിധ മേഖലകളിലെ തസ്തികകൾ ഇതിൽ ഉൾപ്പെടും. ഓരോ തസ്തികക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായപരിധി എന്നിവ വ്യത്യസ്തമായതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവം പരിശോധിക്കണമെന്ന് യു.പി.എസ്.സി അറിയിച്ചു.
അപേക്ഷകർ യു.പി.എസ്.സിയുടെ ഓൺലൈൻ റിക്രൂട്ട്മെന്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ച ശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും അപേക്ഷാഫീസ് അടക്കുകയും വേണം. വനിതകൾ, പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് അപേക്ഷാഫീസിൽ നിലവിലുള്ള ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷയുടെ പ്രിന്റ് കോപ്പി യു.പി.എസ്.സിയിലേക്ക് അയക്കേണ്ടതില്ല. എന്നാൽ രേഖകളുടെ പരിശോധനയും അഭിമുഖവും ഉൾപ്പെടെയുള്ള തുടർഘട്ടങ്ങളിൽ യഥാർഥ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടിവരുമെന്ന് കമീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടപടികൾ തസ്തികയുടെ സ്വഭാവമനുസരിച്ച് ഷോർട്ട്‌ലിസ്റ്റിങ്, റിക്രൂട്ട്മെന്റ് ടെസ്റ്റ്, അഭിമുഖം എന്നിവകളിലൂടെ നടത്തും.
ഉദ്യോഗാർഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ അപേക്ഷ സമർപ്പിക്കണമെന്നും വിശദമായ വിജ്ഞാപനവും യോഗ്യതാ മാനദണ്ഡങ്ങളും യു.പി.എസ്.സിയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലിൽ ലഭ്യമാണെന്നും കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.