യു.പി.എസ്.സി പ്രിലിംസ് ഫലം പ്രഖ്യാപിച്ചു; 13,343 പേർ മെയിൻ പരീക്ഷക്ക് യോഗ്യത നേടി

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവിസ് കമ്മീഷൻ 2026ലെ സിവിൽ സർവീസ് പ്രിലിംസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 13,343 ഉദ്യോഗാർഥികൾ മെയിൻസ് പരീക്ഷക്ക് യോഗ്യത നേടിയതായി കമീഷൻ അറിയിച്ചു. മേയ് 24ന് നടന്ന പ്രിലിംസ് പരീക്ഷയുടെ ഫലമാണ് ജൂൺ 15ന് പ്രസിദ്ധീകരിച്ചത്.

ഈ വർഷം സിവിൽ സർവീസിലേക്കായി ഏകദേശം 1016 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരുന്നത്. പ്രിലിംസ് വിജയിച്ചവർക്ക് അടുത്ത ഘട്ടമായ സിവിൽ സർവീസ് മെയിൻസ് പരീക്ഷയിൽ പങ്കെടുക്കാം. മെയിൻസ് പരീക്ഷ 2026 ആഗസ്റ്റ് 21ന് ആരംഭിക്കുമെന്നാണ് യു.പി.എസ്.സി അറിയിച്ചു.

യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ റോൾ നമ്പറുകൾ ഉൾപ്പെടുത്തിയ പി.ഡി.എഫ് പട്ടിക യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് സ്വന്തം റോൾ നമ്പർ പരിശോധിച്ച് യോഗ്യത ഉറപ്പാക്കാം. മെയിൻസ് പരീക്ഷക്കും അഭിമുഖത്തിനും ശേഷമായിരിക്കും അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുക.

മേയ് 24ന് രാജ്യത്തുടനീളം നടത്തിയ യു.പി.എസ്‌.സി സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ 5.49 ലക്ഷം ഉദ്യോഗാർഥികളാണ് എഴുതിയത്. അവരിൽ 2.4 ശതമാനം പേർ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി. 2025ൽ 14,161 പേരാണ് സിവിൽ സർവിസ് പ്രിലിംസിൽനിന്ന് മെയിൻ പരീക്ഷക്ക് യോഗ്യത നേടിയത്.

യോഗ്യത നേടിയ ഉദ്യോഗാർഥികൾ ജൂൺ 19 മുതൽ 28 വരെ യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് upsconline.nic.in വഴി ആവശ്യമായ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം. മെയിൻ പരീക്ഷയിലേക്കുള്ള അപേക്ഷാ ഫീസ് (200 രൂപ), സ്ക്രൈബ് വിവരങ്ങൾ, കേഡർ മുൻഗണന തുടങ്ങിയവയാണ് ഈ കാലയളവിൽ സമർപ്പിക്കണം. ഫീസ് ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെട്ടവർക്ക് ഇതിൽ ഇളവ് ലഭിക്കും. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ഉദ്യോഗാർഥികൾക്ക് ഇ അഡ്മിറ്റ് കാർഡ് ലഭിക്കുകയുള്ളൂവെന്നും യു.പി.എസ്.സി അറിയിച്ചു. 

Tags:    
News Summary - UPSC Civil Services Prelims 2026 results out 13,343 candidates qualify for Mains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.