സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി
ന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. േകാവിഡ് വ്യാപനം മൂലം മാസങ്ങളോളം അനിശ്ചിതാവസ്ഥ തുടർന്നതിനൊടുവിലാണ് തീരുമാനം. ഐ.സി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയും റദ്ദാക്കിയതായി ബോർഡ് സെക്രട്ടറി ജെറി ആരത്തൂൺ അറിയിച്ചു.
വിദ്യാർഥികളുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും അവരുടെ താൽപര്യം പരിഗണിച്ചാണ് പരീക്ഷ റദ്ദാക്കാനുളള തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം അസാധാരണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ലോക്ഡൗൺ നിലവിലുണ്ട്. വിദ്യാർഥികളെ പരീക്ഷ എഴുതാൻ നിർബന്ധിക്കാനാകില്ല. വിദ്യാർഥികളുടേയും അധ്യാപകരുടേയും മാതാപിതാക്കളുടെയും ആശങ്കകൾക്ക് പരിഹാരം വേണമെന്നും യോഗത്തിൽ മോദി വ്യക്തമാക്കി.
പരീക്ഷ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മേയ് 21, 23 തീയതികളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിലും മേയ് 23ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിലും അന്തിമ തീരുമാനം എടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് സംസ്ഥാനങ്ങളോട് നിലപാട് എഴുതി അറിയിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ജുൺ ഒന്നിന് തീരുമാനം പ്രഖ്യാപിക്കാൻ നിശ്ചയിക്കുകയായിരുന്നു.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഹരജികൾ വ്യാഴാഴ്ച പരിഗണിക്കാനിരിക്കേ, ഉന്നതതല യോഗത്തിലെ തീരുമാനം കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. കോവിഡുമായി ബന്ധപ്പെട്ട അസ്വസ്ഥതകളെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചതിനാൽ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ ഉന്നതതല യോഗത്തിൽ പങ്കെടുത്തില്ല. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും പരീക്ഷ റദ്ദാക്കുന്നതിനോട് യോജിച്ചു. മൂല്യനിർണയത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും സി.ബി.എസ്.ഇ മാനേജ്‌മെൻറുകൾ ആവശ്യപ്പെട്ടു.
ഇനി മൂല്യനിർണയം എങ്ങനെ?
- പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയത്തിന് സി.ബി.എസ്.ഇ സമയബന്ധിതമായി മാർഗരേഖ തയാറാക്കും. തുടർന്ന് ഫലം പ്രസിദ്ധീകരിക്കും.
- കഴിഞ്ഞ വർഷത്തെപ്പോലെ പരീക്ഷ എഴുതാൻ താൽപര്യപ്പെടുന്ന വിദ്യാർഥികൾക്ക് സാഹചര്യം അനുകൂലമാവുന്ന മുറക്ക് അതിനുള്ള അവസരം പിന്നീട് നൽകും.
- ഒമ്പത്, 10,11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ച് മൂല്യനിർണയം നടത്താനാണ് സാധ്യത.
- കഴിഞ്ഞ വർഷം മൂന്ന് പരീക്ഷ കഴിഞ്ഞതിന് പിന്നാലെയാണ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്.
- ഇതിെൻറ മാർക്കും ഇേൻറണൽ മാർക്കുകളും പരിഗണിച്ചായിരുന്നു മൂല്യനിർണയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.