കാസർകോട്: കേന്ദ്ര സർവകലാശാലയിലെ അധ്യാപകനിയമനത്തിൽ വൻ ക്രമക്കേടെന്ന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട്. അധ്യാപകനിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി, ഹൈകോടതി എന്നിവിടങ്ങളിൽ വിവിധ കേസുകൾ പരിഗണിക്കുന്നതിനിടയിലാണ് സി.എ.ജി റിപ്പോർട്ട് പുറത്തുവന്നത്.
പ്രോ-വൈസ് ചാൻസലർ ഡോ. കെ. ജയപ്രസാദ്, ജിനോമിക് സയൻസ് അസോസിയേറ്റ് പ്രഫസർമാരായ അളഗു മാണിക്യവേലു, പത്മേഷ് പിള്ള, ബയോകെമിസ്ട്രി അസോസിയേറ്റ് പ്രഫസർ ഡോ. അശ്വതി നായർ, ഇക്കണോമിക്സ് അസോസിയേറ്റ് പ്രഫസർ കെ.സി. ബൈജു, ജിനോമിക് സയൻസ് അസി. പ്രഫസർ സ്മിത സുധീർ എന്നിവരുടെ നിയമനം വേണ്ടത്ര യോഗ്യതയില്ലാതെയാണെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ.
അസോസിയേറ്റ് പ്രഫസറാകാൻ യോഗ്യതയില്ലാത്ത ജയപ്രസാദ്, പ്രഫസർ, ഡീൻ, എക്സിക്യൂട്ടിവ് കൗൺസിൽ അംഗം, പി.വി.സി എന്നീ പദവികളിലെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊല്ലം എസ്.എൻ കോളജിൽ പൊളിറ്റിക്കൽ സയൻസിൽ അസോസിയേറ്റ് പ്രഫസറായിരുന്ന ജയപ്രസാദ് െഡപ്യൂട്ടേഷനിലാണ് കേന്ദ്ര സർവകലാശാലയിൽ എത്തുന്നത്. അളഗു മാണിക്യവേലു യു.ജി.സി മാനദണ്ഡപ്രകാരം അസോസിയേറ്റ് പ്രഫസർ തസ്തികയിൽ അപേക്ഷിക്കാൻ അർഹനല്ല.
ഈ അധ്യാപകന് കീഴിൽ ഗവേഷണം നടത്തി ഒരാൾപോലും പിഎച്ച്.ഡി നേടിയിട്ടില്ല. എട്ടു വർഷത്തെ അധ്യാപനപരിചയവുമില്ല. അഞ്ചുവർഷത്തെ ഗവേഷണകാലയളവാണ് അധ്യാപനപരിചയമായി കാണിച്ചിട്ടുള്ളത്. 2012ൽ പിഎച്ച്.ഡി നേടിയ പത്മേഷ്പിള്ള തൊട്ടടുത്തവർഷമാണ് അസോസിയേറ്റ് പ്രഫസറാകാൻ അപേക്ഷിക്കുന്നത്. പത്മേഷ്പിള്ളക്കും അധ്യാപനപരിചയമില്ല. അശ്വതി നായർക്ക് ഏഴുവർഷവും എട്ടുമാസവുമായിരുന്നു പ്രവൃത്തിചരിചയം.
എട്ടു വർഷം തികക്കാനായി അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. എന്നിട്ടും എട്ടുവർഷത്തെ പ്രവൃത്തിപരിചയം കാണിക്കുന്ന അപേക്ഷ സമർപ്പിക്കാനായില്ല. പിഎച്ച്.ഡിക്കാരെയും സൃഷ്ടിച്ചിട്ടില്ല. കെ.സി. ബൈജുവിനും ആവശ്യമായ യോഗ്യതയുണ്ടായിരുന്നില്ല. സ്മിത സുധീറിന് 2009ലെ സർവകലാശാല െറഗുലേഷൻ പ്രകാരമുള്ള മിനിമം യോഗ്യതയായ പിഎച്ച്.ഡിയോ നെറ്റോ ഇല്ല. ബെർലിൻ സർവകലാശാലയിലെ ഡോക്ടർ ഓഫ് നാചുറൽ സയൻസ് ഡിഗ്രിയുടെ ബലത്തിലാണ് നിയമനം നേടിയത്. അപേക്ഷയിൽ പറയുന്ന മറ്റു യോഗ്യതകളുമുണ്ടായിരുന്നില്ല.
കേന്ദ്ര സർവകലാശാലയിലെ എക്സിക്യൂട്ടിവ്, അക്കാദമിക കൗൺസിലുകളും സ്ക്രീനിങ് കമ്മിറ്റിയും യു.ജി.സി മാനദണ്ഡപ്രകാരമല്ല രൂപവത്കരിച്ചതെന്നും പരിശോധനയിൽ കണ്ടെത്തി. അധ്യാപകരായവർ നിയമനം നേടിയത് യഥാർഥ വഴിയിലൂടെയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.