ദുബൈ: സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള പ്രവാസികളുടെയും നാട്ടില്‍ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനായുള്ള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിന് ഇനിയും അപേക്ഷിക്കാം. നേരത്തേ ഡിസംബർ 23 വരെയാണ് അപേക്ഷിക്കാവുന്ന തീയതി നിശ്ചയിച്ചിരുന്നതെങ്കിലും ജനുവരി ഏഴുവരെ നീട്ടിയതായി നോർക്ക അധികൃതർ അറയിച്ചു. 2022-23 അധ്യയന വര്‍ഷം പ്രഫഷനൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകള്‍ക്ക് ചേര്‍ന്ന വിദ്യാർഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും വിദേശത്ത് ജോലിചെയ്ത ഇ.സി.ആര് (എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയില്‍പ്പെട്ടവരുടെയും രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലിചെയ്ത് നാട്ടില്‍ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനാണ് സ്കോളര്‍ഷിപ് ലഭിക്കുക. വാര്‍ഷികവരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയരുത്. പഠിക്കുന്ന കോഴ്സിന്റെ യോഗ്യത പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനത്തിലധികം മാര്‍ക്കുള്ളവർക്കും റെഗുലര്‍ കോഴ്സിന് പഠിക്കുന്നവര്‍ക്കും മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. കേരളത്തിലെ സർവകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമാകണം അപേക്ഷകര്‍. അപേക്ഷകള്‍ www.scholarship.norkaroots.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനിലൂടെയാണ് നല്‍കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770528/2770543/2770500 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറിലോ 18004253939 (ഇന്ത്യക്കകത്തുനിന്നും) വിളിക്കാം. വിദേശത്തുനിന്ന് 918802012345 എന്ന മിസ്ഡ് കാള്‍ സർവിസ് നമ്പറിലും ബന്ധപ്പെടാം. നോര്‍ക്ക ഡയറക്ടേഴ്സ് സ്കോളര്‍ഷിപ് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് വിഹിതവും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ അധ്യയന വര്‍ഷം 350 വിദ്യാർഥികള്‍ക്കായി 70 ലക്ഷം രൂപ സ്കോളര്‍ഷിപ്പിനത്തില്‍ അനുവദിച്ചിരുന്നു. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും ഡയറക്ടറുമായ എം.എ. യൂസുഫലി, ഡയറക്ടര്‍മാരായ ഡോ. ആസാദ് മൂപ്പന്, ഡോ. രവി പിള്ള, ജെ.കെ. മേനോന്, സി.വി. റപ്പായി, ഒ.വി. മുസ്തഫ എന്നിവരാണ് പദ്ധതിക്കായി തുക സംഭാവന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.