ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ പി.എച്ച്.ഡി കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള അവസരം ഈ വർഷം മാസ്റ്റേഴ്‌സ് ബിരുദം നേടുന്ന നിരവധി വിദ്യാർഥികൾക്ക് നഷ്ടമാകും. സ്ഥാപനം അതിന്റെ പ്രവേശന ഷെഡ്യൂൾ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് ടൈംടേബിളുമായി സംയോജിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന കാരണത്താലാണിത്.
സർക്കാർ നിയന്ത്രണത്തിലുള്ള യൂനിവേഴ്‌സിറ്റി ഗ്രാന്റ്സ് കമീഷന്റെ നിർദേശങ്ങൾ പാലിച്ച്, കഴിഞ്ഞ വർഷം മുതൽ നെറ്റ് സ്‌കോറുകളുടെ അടിസ്ഥാനത്തിൽ സർവകലാശാല പി.എച്ച്.ഡി വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയിരുന്നു. അസിസ്റ്റന്റ് പ്രഫസർമാർക്ക് അനുയോജ്യരായ ഉദ്യോഗാർഥികളെ നിർണയിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയാണ് നെറ്റ്.
ജെ.എൻ.യു പ്രവേശന ഷെഡ്യൂൾ അനുസരിച്ച്, ഉദ്യോഗാർഥികൾക്ക് ജൂലൈ 9 വരെ അപേക്ഷ സമർപ്പിക്കാം. അടുത്തിടെ നടത്തിയ നെറ്റ് ഫലം ജൂലൈ അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാർഷിക പരീക്ഷക്കുശേഷം അവസാന വർഷ മാസ്റ്റേഴ്‌സ് വിദ്യാർഥികൾ നെറ്റ് എഴുതുന്നു. അത്തരം വിദ്യാർഥികൾക്ക് ജെ.എൻ.യുവിൽ പി.എച്ച്.ഡി കോഴ്‌സുകൾക്ക് അപേക്ഷിക്കാൻ കഴിയില്ല. കാരണം അപ്പോഴേക്കും അവർക്ക് നെറ്റ് ഫലം അറിയാൻ കഴിയില്ല.
വീഴ്ച വരുത്തിയിൽ ജെ.എൻ.യു ടീച്ചേഴ്‌സ് അസോസിയേഷൻ ചൊവ്വാഴ്ച സർവകലാശാലയെ കുറ്റപ്പെടുത്തി. ജൂലൈയിൽ പ്രവേശനം നടത്താനാണ് സർവകലാശാലക്ക് താൽപര്യമെങ്കിൽ, അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ജനുവരിയിൽ നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുന്ന തരത്തിൽ വിദ്യാർഥി സമൂഹത്തെ മുൻകൂട്ടി അറിയിക്കാമായിരുന്നുവെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.